‘ഇന്ന് കിട്ടുമെന്ന് പ്രതീക്ഷയുണ്ട്; ഏഴ് ദിവസമായി, മരവിച്ച് തുടങ്ങി എല്ലാവരും’; അർജുന്റെ സഹോദരി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുന്നു. അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുബം. ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. ഒരു ലോറി കണ്ടുകിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്നും ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്ന് അഞ്ജു ട്വന്റിഫോറിനോട് പ്രതികരിച്ചു.
എല്ലാവരും തകർന്ന അവസ്ഥയിലാണ്, ആരെയും കുറ്റപ്പെടുത്താനില്ലെന്നും അഞ്ജു പറഞ്ഞു. പ്രതീക്ഷ കൈവിടാതെ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അഞ്ജു പറയുന്നു. കുറച്ച് പേർ നെഗറ്റീവ് പറഞ്ഞു, അതിലൊക്കെ പോസിറ്റീവ് കണ്ട് അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. പ്രതീക്ഷയുണ്ട്, എന്താണെങ്കിലും അനുഭവിക്കാനുള്ളത് അനുഭവിക്കുക എന്ന മാനസിക തായറെടുപ്പിലാണ് എല്ലാവരുമെന്ന് അഞ്ജു പറഞ്ഞു.
അതേസമയം റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരും.
Story Highlights : Arjun’s sister responds on Rescue operation for find him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here