‘കേന്ദ്രസർക്കാർ വിനേഷ് ഫോഗട്ടിനൊപ്പം, ഐ.ഒ.സിയെ പ്രതിഷേധം അറിയിക്കും’; ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ്

പാരിസ് ഒളിമ്പിക്സിൽ നിന്ന് ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് സഞ്ജയ് സിംഗ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ദൗർഭാഗ്യകരമാണ്. നന്നായി ഗുസ്തി കളിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടും,100g അമിതഭാരത്തിൻ്റെ പേരിലാണ് അയോഗ്യയാക്കിയത്. കേന്ദ്രസർക്കാർ വിനേഷ് ഫോഗട്ടിനൊപ്പമുണ്ട്. ഐ.ഒ.സി, യു.ഡബ്ല്യു.ഡബ്ല്യുക്കെതിരായ പ്രതിഷേധം ചർച്ച നടത്തി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരം വർധിച്ചതിന്റെ കാരണം പോഷകാഹാര വിദഗ്ധൻ നൽകണമെന്നും ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം പരിസ് ഒളിമ്പിക്സിൽ അയോഗ്യതയാക്കിയതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണത്തെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്.
രാത്രി 2 കിലോയോളം കൂടിയിരുന്നു. കഠിന പരിശ്രമത്തിലൂടെ 1.85 കിലോ വിനേഷ് കുറച്ചിരുന്നു. വിനേഷിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയുമായി സംസാരിച്ചു. വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും നേരിട്ട് വിവരങ്ങൾ തേടുകയും ചെയ്തു.
ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.5-0ത്തിന്റെ ജയവുമായാണ് വിനേഷിന്റെ ഫൈനൽ പ്രവേശനം. ഒരു മെഡൽ കൂടി ഉറപ്പിച്ച നിമിഷമാണ് ഇന്ത്യക്ക് നിരാശയായി അയോഗ്യത നടപടിയെത്തിയത്.
Story Highlights : WFI President Sanjay Singh react Vinesh Phogat disqualified from 50kg wrestling final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here