Advertisement

പൊലീസിന് വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് 16 കാരനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി; സംഭവം സുക്‌മ ജില്ലയിൽ

August 15, 2024
Google News 2 minutes Read

ഛത്തീസ്‌ഗഡിൽ 16 വയസ് മാത്രം പ്രായമുള്ള ബാലനെ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് മാവോയിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. സുക്‌മ ജില്ലയിലെ പ്വാർതി ഗ്രാമത്തിലാണ് സംഭവം. സൊയ്യം ശങ്കർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇതുവരെ സുക്മ ജില്ലയിൽ മാത്രം 12 ഓളം സാധാരണക്കാർ മാവോയിസ്റ്റ് ആക്രമണത്തിൽ മരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

പ്വാർതി ഗ്രാമത്തിലാണ് രണ്ട് മാവോയിസ്റ്റ് നേതാക്കൾ ജനിച്ചതും വളർന്നതും. പീപ്പിൾസ് ലിബറേഷൻ ഗറില്ല സൈന്യം (പിഎൽജിഎ) മേധാവി ബർസെ ദേവ, അദ്ദേഹത്തിൻ്റെ മുൻഗാമിയും നിലവിൽ സൗത്ത് ബസ്തറിൽ മാവോയിസ്റ്റ് കമ്മാൻഡർ ഇൻ ചീഫുമായ മാധ്വി ഹിഡ്‌ന എന്നിവരുടെ സ്വദേശമാണ് ഇവിടം.

ചൊവ്വാഴ്ച രാത്രി 8-9 മണിയോടെയാണ് സൊയ്യം ശങ്കറിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ കുടുംബം ദന്തേവാഡയിലാണ് താമസം. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പ്വാർതി ഗ്രാമത്തിലേക്ക് കുട്ടി പോയത്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകെലെ ഒരു പൊലീസ് ക്യാംപ് സ്ഥാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്വാർതി ഗ്രാമത്തിലെ പിഎൽജിഎ സംഘത്തിന് സുക്‌മയിൽ ഘോരവനത്തിന് അകത്തേക്ക് കൂടുതൽ പിൻവലിയേണ്ടി വന്നിരുന്നു.

തെകുലഗുദേം എന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ പതിവായി നടക്കുന്ന പ്രദേശത്തിന് അടുത്താണ് പ്വാർതി ഗ്രാമം. ഇക്കഴിഞ്ഞ ജനുവരി 31 ന് ഇവിടെ രണ്ട് സായുധ സേനാംഗങ്ങൾ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുുന്നു. 2021 ഏപ്രിൽ മാസത്തിൽ 23 ജവാന്മാർ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചതും ഇതേ വനത്തിനുള്ളിലാണ്.

മാവോയിസ്റ്റ് സ്വാധീന മേഖലയിൽ പൊലീസ് നിരീക്ഷണം കർശനമായതിന് പിന്നാലെയാണ് ചാരന്മാർക്കെതിരെ മാവോയിസ്റ്റുകളുടെ ആക്രമണം. കൊല്ലപ്പെട്ട 16കാരൻ സെയ്യത്തിൻ്റെ മൃതദേഹം സുക്മ ജില്ലാ ആസ്ഥാനത്ത് എത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Story Highlights : Maoists kill 16-year-old boy for being police informer in Sukma district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here