‘എത്രവരെ പഠിക്കുന്നോ അത്രവരെ പഠിപ്പിക്കും’; സിദ്ധറയുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ട്വന്റിഫോറും ഫ്‌ളവേഴ്‌സും

ജീവിതം കീഴ്‌മേല്‍ മറിച്ച രാത്രി താണ്ടിയ സിദ്ധറയ്ക്ക് കൈത്താങ്ങായി ട്വന്റിഫോര്‍ കണക്ട്. ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞിന്റെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ ഫഌവേഴ്‌സ് മുന്നോട്ട് വരികയാണെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ‘എന്റെ കുടുംബം വയനാടിന് ഒപ്പം’ പരിപാടിയില്‍ പറഞ്ഞു. കുട്ടി എത്രവരെ പഠിക്കുന്നോ അത്ര വരെ ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേര്‍ന്ന് പഠിപ്പിക്കുമെന്ന് ട്വന്റിഫോറിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പിപി ജെയിംസ് പ്രഖ്യാപിച്ചു.
മുണ്ടക്കൈ പള്ളിക്ക് സമീപം ചെമ്പോത്തറയില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ നടന്ന് പിറ്റേദിവസം കുഞ്ഞിനെ കണ്ടെത്തുന്നത്. ഉമ്മയും ബാപ്പയുമുള്‍പ്പടെ കുടുംബത്തിലെ ഒന്‍പത് പേര്‍ നഷ്ടപ്പെട്ട കുഞ്ഞിനെ ഉമ്മയുടെ പിതാവ് അസീസും മാതാവ് സുലേഖയുമാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്.
അസീസിന്റെ മകള്‍ ഷബ്‌നയും മുണ്ടക്കൈ സ്വദേശി ഷംസുദ്ദീനുമായിരുന്നു സിദ്ധറയുടെ മാതാപിതാക്കള്‍. മുണ്ടക്കൈ സ്‌കൂളിലെ നാലാം ക്ലാസുകാരി ഷംഹ സഹോദരിയായിരുന്നു. സിദ്ധറയ്ക്ക് അഞ്ചു വയസാണ്. ഷംസുദ്ദീന്റെ ഉമ്മയും ബാപ്പയുമടക്കം അന്നാ കോരിചൊരിയുന്ന മഴയില്‍ മുണ്ടക്കൈയിലെ വീട്ടിലുണ്ടായിരുന്നത് ആറു പേര്‍. തൊട്ടടുത്തായിരുന്നു ഷംസുദ്ദീനിന്റെ ചേട്ടന്റെ വീട്. അവിടെ ജേഷ്ടനും ഭാര്യയും മൂന്നുമക്കളുമുള്‍പ്പടെ ആറ് പേരായിരുന്നു ആ വീട്ടിലുമുണ്ടായിരുന്നത്. മഴ കനത്തപ്പോള്‍ മേപ്പാടിയിലെയും ചെമ്പോത്തറയിലെയും ബന്ധുക്കള്‍ വിളിച്ച് മുണ്ടക്കൈയില്‍ നിന്ന് അങ്ങോട്ട് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. നാളെയാകട്ടയെന്നു കരുതി, എങ്കിലും സുരക്ഷിതമായിരിക്കാമെന്ന ചിന്തയില്‍ പള്ളിക്ക് സമീപമുള്ള കോട്ടേഴ്‌സിലേക്ക് ഈ 12 പേരും മാറി. ഉരുള്‍ മുണ്ടക്കൈ ഗ്രാമത്തെ വിഴുങ്ങി കടന്നു പോയപ്പോള്‍ സിദ്ധറയ്ക്ക് നഷ്ടപ്പെട്ടത് തന്റെ കുടുംബത്തിലെ ഒന്‍പത് പേരെ. അതിജീവനത്തിന്റെ പ്രതീകമായ കുഞ്ഞിന് കൈത്താങ്ങാവുകയാണ് ട്വന്റിഫോര്‍.
Story Highlights : Twentyfour Connect takes over Siddhara’s education expense
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here