‘സഖാവ് കമല’യെന്ന ട്രംപിന്റെ വിളിയെ മസ്‌ക് ഏറ്റെടുത്തു; അരിവാള്‍ ചുറ്റിക ചിഹ്നമുള്ള തൊപ്പിവച്ച ‘AIകമല’യെ സൃഷ്ടിച്ചു; പിന്നാലെ സൈബര്‍ പോരും

കമലാ ഹാരിസിനെ നേരിടാന്‍ ഡൊണാള്‍ഡ് ട്രംപ് കമ്മ്യൂണിസ്റ്റ് കമല എന്ന പരിഹാസമുയര്‍ത്തിയതിന് പിന്നാലെ ട്രംപിനെ പിന്തുണച്ച് കമലയുടെ ഡീപ് ഫേയ്ക്ക് ചിത്രങ്ങളുമായി ഇലോണ്‍ മസ്‌ക്. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള ചുവന്ന തൊപ്പിയും ചുവപ്പ് ബ്ലേസറും ധരിച്ച് കമലയെ സഖാവ് കമലയാക്കിയുള്ള എഐ ജനറേറ്റഡ് ചിത്രം പങ്കുവച്ചാണ് മസ്‌കിന്റെ എക്സ് പോസ്റ്റ്. ആദ്യ ദിവസം തന്നെ കമല ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയാകും എന്ന അടിക്കുറിപ്പോടെയാണ് ഇലോണ്‍ മസ്‌ക് ചിത്രം പങ്കുവച്ചത്. ആദ്യദിനം തന്നെ ട്രംപ് ഒരു ഏകാധിപതിയായി മാറുമെന്ന കമലയുടെ എക്സ് പോസ്റ്റിന് അതേ നാണയത്തിലുള്ള മറുപടിയുമായാണ് ട്രംപിനെ തുണയ്ക്കാന്‍ എക്സ് മേധാവി മസ്‌ക് എത്തിയിരിക്കുന്നത്. (Musk posts Communist AI image of Kamala Harris, X users strike back)
കമലയ്ക്ക് നേരെയുള്ള മസ്‌കിന്റെ ഈ സര്‍കാസം വന്‍ വൈറലായെങ്കിലും എല്ലാ എക്സ് ഉപഭോക്താക്കളും അതിന് ഒരുപോലെ കൈയടിക്കുകയല്ല ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ധനിനകനായ വ്യവസായി എന്ന നിലയില്‍ എ ഐ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അല്‍പം കൂടിയൊക്കെ ശ്രദ്ധ വേണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇതൊരു മോശം സര്‍കാസമായിപ്പോയെന്നും ട്രംപ്-കമല രാഷ്ട്രീയ യുദ്ധത്തില്‍ പോയി മസ്‌ക് തലയിടേണ്ട വല കാര്യവുമുണ്ടോയെന്നും എക്സിലെ ഒരു കൂട്ടര്‍ ചോദിക്കുന്നു. ചിലര്‍ ഒരുപടികൂടി കടന്ന നാസി യൂണിഫോം ധരിച്ചുകൊണ്ടുള്ള മസ്‌കിന്റെ ചില എ ഐ ജനറേറ്റഡ് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
കമല ഹാരിസ് ഒരു മാര്‍ക്‌സിസ്റ്റാണെന്നും അവരുടെ മുന്‍ നിലപാടുകളില്‍ നിന്ന് അത് വ്യക്തമാണെന്നും പെന്‍സില്‍വാനിയയിലെ റാലിയ്ക്കിടെ ട്രംപ് പറഞ്ഞതാണ് എക്സിലെ പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം. ഈ തെരഞ്ഞെടുപ്പ് കമ്മ്യൂണിസം വേണോ സ്വാതന്ത്ര്യം വേണോയെന്ന് തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമായിരിക്കുമെന്ന് റാലിയില്‍ ട്രംപ് പറഞ്ഞു. ആരോഗ്യം, സാമ്പത്തികം മുതലായ മേഖലകളില്‍ റാഡിക്കല്‍ കമ്മ്യൂണിസ്റ്റ് നയങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും ഈ തെരഞ്ഞെടുപ്പിലെ കേവലം റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും തമ്മില്‍ നടക്കുന്ന മത്സരമായി മാത്രം കാണരുതെന്നും ട്രംപ് റാലിയില്‍ വച്ച് പ്രസ്താവിച്ചിരുന്നു.
Story Highlights : Musk posts Communist AI image of Kamala Harris, X users strike back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here