ജമ്മു കശ്മീരിൽ ഭീകരവാദം അവസാനിക്കാതെ പാക്കിസ്ഥാനുമായി ഒരു സമാധാന ചർച്ചയ്ക്കുമില്ല: അമിത് ഷാ

ജമ്മു കശ്മീരിൽ ഭീകരവാദത്തിന് അറുതി വരുത്താതെ പാക്കിസ്ഥാനുമായി സമാധാന ചർച്ചകൾക്ക് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നൗഷേരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും നിരന്തരം ഇക്കാര്യം ആവശ്യപ്പെടുമ്പോഴാണ് ബിജെപി നേതാവ് ഇക്കാര്യത്തിൽ നിലപാട് ആവർത്തിക്കുന്നത്.
‘ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരുമെന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. ഫാറൂഖ് സാഹിബിനെന്നല്ല ആർക്കും അത് തിരികെ കൊണ്ടുവരാനാവില്ല. ഇപ്പോൾ ബങ്കറുകൾ കശ്മീരിൽ ആവശ്യമില്ലാത്ത സ്ഥിതിയാണ്. വെടിയുതിർക്കാൻ പോലും ആരും ധൈര്യപ്പെടുന്നില്ല. അവർ ഷെയ്ഖ് അബ്ദുള്ളയുടെ കൊടി തിരിച്ചെത്തിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ത്രിവർണ പതാക ജമ്മു കശ്മീരിൻ്റെ ആകാശത്ത് പാറിക്കളിക്കും. 30 വർഷത്തോളം കശ്മീരിൽ ഭീകരവാദം നിലനിന്നു. 3000 ദിവസം കശ്മീരിൽ കർഫ്യൂ ഏർപ്പെടുത്തി. 40000 പേർ കൊല്ലപ്പെട്ടു. ആ സമയത്തെല്ലാം താങ്കളെവിടെയായിരുന്നു ഫാറൂഖ് സാഹിബ്?’ എന്ന് ചോദിച്ച അമിത് ഷാ, കശ്മീർ കത്തുമ്പോൾ ഫാറൂഖ് സാഹിബ് ലണ്ടനിൽ സുഖവാസത്തിലായിരുന്നുവെന്നും പറഞ്ഞു.
‘ഞാൻ പാക്കിസ്ഥാനോട് സംസാരിക്കണമെന്ന് അവർ പറയുന്നു. എന്നാൽ തീവ്രവാദം കശ്മീരിൽ അവസാനിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ല. അവർ ഭീകരരെ സ്വതന്ത്രരാക്കാൻ ആഗ്രഹിക്കുന്നു. മോദി അധികാരത്തിലെത്തിയ ശേഷം ഒന്നൊന്നായി ഭീകരരെ ഇല്ലാതാക്കി. ഒരൊറ്റ ഭീകരനും ജയിലിൽ നിന്ന് സ്വതന്ത്രനാക്കപ്പെടില്ല’ – അമിത് ഷാ പറഞ്ഞു.
Story Highlights : No dialogue with Pakistan till terrorism is eliminated says Amit Shah in J-K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here