‘ജമ്മു കശ്മീരിൽ സ്നേഹം വിടർന്നിരിക്കുന്നു; ഭരണഘടനയുടെ അന്തസത്ത ബിജെപി പുനഃസ്ഥാപിച്ചു’; പ്രധാനമന്ത്രി

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ ഭരണഘടനയുടെ അന്തസത്ത ബിജെപി പുനഃസ്ഥാപിച്ചു എന്ന് നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ കശ്മീർ കത്തുമെന്ന് ചിലർ പറഞ്ഞു നടന്നു. എന്നാൽ സ്നേഹം വിടർന്നിരിക്കുന്നുവെന്ന് മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ വിജയത്തിൽ നാഷണൽ കോൺഫറൻസിനെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ജമ്മു കാശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്ക് ആണ്. കോൺഗ്രസ് പരാദ പാർട്ടിയായി മാറിയെന്നും ഒറ്റയ്ക്ക് മത്സരിച്ച് തോറ്റുവെന്നും മോദി വിമർശിച്ചു. ജമ്മു കശ്മീരിൽ സഖ്യത്തിലാണ് ജയിച്ചത്. കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടി ആയെന്ന് മോദി പറഞ്ഞു. സഖ്യകക്ഷികളുടെ കനിവിൽ ജീവിക്കുകയാണ് കോൺഗ്രസ് പാർട്ടി. ലോക് സഭയിൽ കൂടുതൽ സീറ്റിലും വിജയിച്ചത് സഖ്യകക്ഷികളുടെ സഹായത്തിലാണെന്നും മോദി പറഞ്ഞു.
വോട്ടിങ്ങ് മെഷീൻ ആരോപണത്തിനെതിരെയും മോദി രംഗത്തെത്തി. കോൺഗ്രസ് തെരഞ്ഞെടുപ്പിൻ്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. അർബൻ നക്സലുകളുമായി ചേർന്ന് രാജ്യത്ത് ഭീതി പടർത്തുന്നു. അധികാരം ജന്മവകാശമെന്ന് കോൺഗ്രസ് കരുതി. ഒരിടത്തും രണ്ടാംമൂഴം കോൺഗ്രസിനന് ജനങ്ങൾ നൽകിയിട്ടില്ല. വീണ്ടും വീണ്ടും ജനങ്ങൾ ബിജെപി സർക്കാരുകളെ തിരഞ്ഞെടുക്കുന്നു. ഇന്ത്യയിലെ പല ജനങ്ങളും കോൺഗ്രസിന് നോ എൻട്രി ബോർഡ് വെച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു.
വികസിത ഭാരതത്തിലാണ് തങ്ങളുടെ ശ്രമമെന്ന് മോദി വ്യക്തമാക്കി. കർഷകരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര കമ്പോളത്തിലെത്തിക്കും. ഹരിയാനയിലെ കർഷകർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നും മോദിയുടെ ഉറപ്പ്. ഹരിയാനയുടെ മുഖ്യമന്ത്രി നായാബ് സിംഗ് സൈനിയും മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറും സംസ്ഥാനത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഈ വിജയം കൂടുതൽ അർപ്പണ മനോഭാവത്തേടെ പ്രവർത്തിക്കാൻ ഉത്തരവാദിത്തം നൽകുന്നുവെന്ന് മോദി പറഞ്ഞു.
Story Highlights : PM Narendra Modi says BJP has restored the essence of constitution in Jammu Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here