നീലേശ്വരം വെടിക്കെട്ടപകടം; സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായില്ല; വെടിക്കെട്ടിന് അനുമതി ഇല്ലെന്ന് പോലീസ്

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പടക്കപുരയും കാണികളും തമ്മിൽ അകലം ഉണ്ടായിരുന്നില്ല. അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ടിനിടെ പടക്കശാലയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് വെടിക്കെട്ട് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം കൂടി നിന്നവർക്കാണ് പരുക്കേറ്റത്.
Story Highlights : Kasaragod Nileshwaram firecracker blast two in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here