‘കോൺഗ്രസിന് അനുകൂലമായ നിലപാട് എടുക്കാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി മുൻ MP സെബാസ്റ്റ്യൻ പോൾ

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിന് അനുകൂലമായ നിലപാട് എടുക്കാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് മുൻ എം പി ഡോക്ടർ സെബാസ്റ്റ്യൻ പോൾ. കേന്ദ്രമന്ത്രിയായിരുന്ന പ്രണബ് മുഖർജിയുടെ ദൂതന്മാർ തന്നെ സമീപിച്ചിരുന്നു എന്നാണ് അന്ന് ലോക്സഭാംഗമായിരുന്ന സെബാസ്റ്റ്യൻ പോളിന്റെ തുറന്നുപറച്ചിൽ.
വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംപിമാർക്ക് കോടികൾ ലഭിച്ചതായി സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. പ്രണബ് മുഖർജിയുടെ ഓഫീസിൽ നിന്ന് വരുന്നുവെന്ന് പറഞ്ഞാണ് ആളുകൾ സമീപിച്ചത്. പാർലമെന്ററി കാര്യമന്ത്രി വയലാർ രവി ചോദിക്കാതെ തന്നെ ഇങ്ങോട്ട് ചോദിച്ച് രണ്ട് വന്നിരുന്നുവല്ലേയെന്ന് സെബാസ്റ്റിയൻ പോൾ പറയുന്നു. ഇനി ആരും വരില്ലെന്ന് പറഞ്ഞ് ആ ചാപ്റ്റർ അവിടെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കൊടകര കുഴൽപണ കേസ്; അന്വേഷണം ആവശ്യപ്പെട്ട് EDക്ക് പൊലീസ് നൽകിയ കത്ത് പുറത്ത്
കേരളത്തലെ രണ്ട് എംഎൽഎമാരെ വിലക്കെടുക്കാൻ ശ്രമങ്ങൾ നടന്നുവെന്ന വാർത്തകൾ കണ്ടതിനെ തുടർന്ന് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞതെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. ലക്ഷദ്വീപിൽ നിന്നുള്ള അന്നത്തെ ജനപ്രതിനിധി കൊച്ചിയിൽ എത്തിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത് ഇത്തരം ഒരു ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. വോട്ടെടുപ്പിൽ നിന്ന് മാറി നിന്ന് എംപിമാർക്ക് വരെ പണം ലഭിച്ചതായാണ് അറിഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ചില ആദർശബിംബങ്ങൾ ഉടയുമെന്നും അദ്ദേഹം പറയുന്നു. 2004ൽ എറണാകുളത്തുനിന്ന് ഇടത് സ്വതന്ത്ര എംപിയായാണ് സെബാസ്റ്റ്യൻ പോൾ ലോക്സഭയിലെത്തിയത്. 2008ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് കോഴ വാഗ്ദാനം ഉണ്ടായത്. അന്ന് വിശ്വാസ വോട്ടെടുപ്പിൽ യുപിഎ സർക്കാർ വിജയിച്ചിരുന്നു.
Story Highlights : Former MP Sebastian Paul with revelations that Congress offered 25 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here