Advertisement

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍; ഷിന്‍ഡെ മുതല്‍ യോഗി വരെ പയറ്റിയ തന്ത്രങ്ങള്‍

November 23, 2024
Google News 2 minutes Read
Four 'c's in Maharashtra election 2024

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വന്നെത്തിയത്. എന്‍ഡിഎ സഖ്യത്തിന് മഹാരാഷ്ട്ര തൂത്തുവാരാനായപ്പോള്‍ ഇന്ത്യ കിതച്ചു. മഹാരാഷ്ട്രയിലെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലെ ജയ പരാജയത്തെ നിശ്ചയിച്ചത് നാല് Cകള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മഹാപോരാട്ടത്തില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ എന്‍ഡിഎയെ നന്നായി തുണച്ച ആ നാല് Cകള്‍ എന്തെന്ന് പരിശോധിക്കാം. (Four ‘c’s in Maharashtra election 2024)

പണം ( cash), സമുദായം (caste), വര്‍ഗീയത (communalism), വിള (crops) ഇവയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച ആ നാല് സികള്‍. മഹാരാഷ്ട്രയിലെ ഗ്രാമമേഖലയിലെ കത്തുന്ന പ്രശ്‌നമായിരുന്നു വിളകളുടെ വിലയിടിവെങ്കിലും അതീവ നിര്‍ണായകം ആദ്യത്തെ മൂന്ന് സികള്‍ തന്നെയാണ്.

സ്ത്രീകളുടെ പേഴ്‌സിലെ പണവും ആദ്യ സിയും

ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം തങ്ങളുടെ വിജയത്തിന്റെ ഗെയിം ചേഞ്ചറായി അടയാളപ്പെടുത്തിയത് ലഡ്കി ബഹിന്‍ പദ്ധതി തന്നെയായിരുന്നു. മധ്യപ്രദേശില്‍ പരീക്ഷിച്ച് ജയം കണ്ട ലാഡ്‌ലി ബഹ്നാ പദ്ധതിയുടെ മഹാരാഷ്ട്ര പതിപ്പായിരുന്നു ഈ പദ്ധതി. മാസം 1500 രൂപ വീതം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കുന്ന പദ്ധതിയാണ് ഇത്. ഒന്നര കോടിയോളം വരുന്ന സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഇത്രയും സ്ത്രീകള്‍ക്ക് ഒരു വരുമാനമായതോടെ സ്ത്രീകളുടെ പേഴ്‌സില്‍ പൈസയുണ്ടായത് കുടുംബത്തെ നല്ല രീതിയില്‍ മികവുറ്റതായി. ഇതിന്റെ തുടര്‍ച്ച വേണമെന്ന് ആഗ്രഹിച്ച സാധാരണക്കാരുടെ പിന്തുണ എന്‍ഡിഎയ്ക്ക് ലഭിച്ചു.

മറാത്ത രോഷത്തെ ഒബിസി ഏകീകരണം കൊണ്ട് നേരിട്ട തന്ത്രം

എല്ലാതവണത്തെയും പോലെ സമുദായം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമാണ്. മറാത്തകളെ സംവരണത്തിന് കീഴില്‍ കൊണ്ടുവരാത്തതില്‍ നിലവിലെ സര്‍ക്കാരിനെതിരെ വല്ലാത്ത രോഷമുയര്‍ന്നത് ഇന്ത്യ മുന്നണിയ്ക്ക് ഗുണം ചെയ്യുമെന്നാണ് മുന്‍പ് വിലയിരുത്തപ്പെട്ടിരുന്നത്. കാവി സഖ്യം ബ്രാഹ്‌മണിക്കലാണെന്ന് വലിയ ശബ്ദത്തോടെ മറാത്ത വിഭാഗത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ മറികടക്കാന്‍ ഒബിസി വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങളാണ് ബിജെപി നടത്തിയത്. വിവിധ ഒബിസി വിഭാഗങ്ങളുമായി 330 ഓളം കൂടിക്കാഴ്ചകള്‍ നടത്താനും ഈ ഏകീകരണത്തിലൂടെ മറാത്ത രോഷത്തെ മറികടക്കാനും ബിജെപിയ്ക്ക് സാധിച്ചു.

Read Also: ‘ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു; വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല’; കെ സുധാകരൻ

ബത്തേംഗേ തോ കതേംഗേ

വര്‍ഗീയതയ്ക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലെന്ന് ചിലര്‍ നിരീക്ഷിച്ചിരുന്നുവെങ്കിലും യോഗിയുടെ ബത്തേംഗേ തോ കതേംഗേ മുദ്രാവാക്യം വലിയൊരു വിഭാഗം വോട്ടുകള്‍ ബിജെപി സഖ്യത്തിന് ലഭിക്കാന്‍ കാരണമായി. നമ്മള്‍ ഒന്നിച്ച് നിന്നില്ലെങ്കില്‍ നമ്മള്‍ കശാപ്പുചെയ്യപ്പെടുമെന്ന ഭീതിയാണ് യോഗി ആദിത്യനാഥ് മഹാരാഷ്ട്രയില്‍ വിതച്ചത്. ഇതിനെ മറികടക്കാനായി സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തിയ നമ്മളെ ആര്‍ക്കും വിഭജിക്കാനുമാകില്ല, നമ്മെ ആരും കശാപ്പും ചെയ്യില്ലെന്ന മുദ്രാവാക്യം അധികം ഏശിയതുമില്ല.

നാലാം സി

ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പൊള്ളുന്ന വിഷയമായിരുന്നു മഹാരാഷ്ട്രയിലെ വിളകളുടെ വിലയിടിവ്. വിദര്‍ഭയിലും മറാത്ത്വാഡയിലും സോയ ബീന്‍, പരുത്തി എന്നിവയുടെ വിലയില്‍ ഗണ്യമായ ഇടിവ് നേരിട്ടത് കര്‍ഷകരെ ദുരിതത്തിലാക്കി. എന്നാല്‍ ഈ പ്രശ്‌നത്തെ ഭരണപക്ഷത്തിനെതിരായ ശക്തമായ ആയുധമായി പ്രയോഗിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

Story Highlights : Four ‘c’s in Maharashtra election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here