കുക്കികള്‍ക്കെതിരായ അക്രമത്തിന് മണിപ്പൂര്‍ സര്‍ക്കാരിന്റെ പിന്തുണ; തുറന്നടിച്ച് കുക്കി നേതാവ് ടി എസ് ഹോക്കിപ്പ്

മണിപ്പൂരില്‍ കുകികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന് വേള്‍ഡ് കുകി സോ ഇന്റലക്ച്വല്‍ കൗണ്‍സില്‍ നേതാവ് ടി എസ് ഹോക്കിപ്പ് ട്വന്റിഫോറിനോട്. ചികിത്സ ലഭിക്കാത ദുരിതാശ്വാസ ക്യാമ്പുകളില്‍ നിരവധി പേര്‍ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ കുകികള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുകി മേഖലയിലേക്ക് കടന്നുചെന്ന് മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്ന ട്വന്റിഫോര്‍ മാധ്യമപ്രവര്‍ത്തക വിനീത വി ജിയോടായിരുന്നു കുകി നേതാവിന്റെ പ്രതികരണം. (Kuki leader against manipur government 24 exclusive)
കുകി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യാനുള്‍പ്പെടെ നിരവധി പ്രതിബദ്ധങ്ങള്‍ നേരിടുന്നുണ്ടെന്ന് ടി എസ് ഹോക്കിപ്പ് പറഞ്ഞു. എല്ലാ മേഖലകളിലും കുകി കോളനിയില്‍ നിന്നെത്തുന്നവരോട് വിവേചനമുണ്ട്. അവരുടെ വീടുകള്‍ തകര്‍ന്നു. കുക്കികള്‍ക്കുണ്ടായിരുന്നത് എല്ലാം തകര്‍ക്കപ്പെട്ടു. കുക്കികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമാനതകളില്ലാത്തതാണ്. മണിപ്പൂരിലെ പൊലീസ് സംവിധാനം ഉള്‍പ്പെടെ കുക്കികള്‍ക്ക് എതിരാണെന്നും കുക്കി നേതാവ് പരാതിപ്പെട്ടു.
ഒരൊറ്റ സംസ്ഥാനത്ത് തന്നെ സര്‍ക്കാരും അതിന്റെ എല്ലാവിധ സംവിധാനങ്ങളും ഒരു വിഭാഗത്തോട് മാത്രം വിവേചനം കാണിക്കുന്നതിന്റെ പ്രശ്‌നങ്ങളാണ് ഇവിടെ കാണുന്നതെന്ന് ടി എസ് ഹോക്കിപ്പ് ആരോപിച്ചു. ഇവിടെ യഥാര്‍ത്ഥത്തില്‍ യുദ്ധസമാന സാഹചര്യം തന്നെയാണുള്ളത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന് മേല്‍ നടക്കുന്ന അതിക്രമമാണ് ഇപ്പോഴത്തേത്. മെയ്‌തേയ് വിഭാഗത്തോട് തങ്ങള്‍ക്ക് ദേഷ്യമൊന്നുമില്ല. നിലനില്‍പ്പിനായുള്ള പോരാട്ടം മാത്രമാണ് നടത്തുന്നതെന്നും ടി എസ് ഹോക്കിപ്പ് കൂട്ടിച്ചേര്‍ത്തു.
Story Highlights : Kuki leader against manipur government 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here