KSEB യുടേത് കൊള്ള, വൈദ്യുതി നിരക്ക് പിൻവലിക്കണം, ഇല്ലെങ്കിൽ പ്രതിഷേധം; വി.ഡി സതീശൻ
സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. KSEB യുടേത് കൊള്ളയാണെന്നും സാധാരണക്കാരന് താങ്ങാൻ ആവാത്ത സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാർ സംസ്ഥാന സർക്കാർ റദ്ദ് ചെയ്തു. പുതിയ കരാർ പ്രകാരം നാല് ഇരട്ടി നൽകിയാണ് ഒരു യൂണിറ്റ് കറന്റ് വാങ്ങുന്നത്. ഇതാണ് ബാധ്യതയ്ക്ക് പ്രധാന കാരണം. 45000 കോടിയാണ് ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പിൽ കൊണ്ടുവന്ന പദ്ധതികൾ അഴിമതിതിയിൽ മുങ്ങി. വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ഇതിനിടെ വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിൻ്റെ കെടുകാര്യസ്ഥതയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അദാനിക്ക് ഒരു എൻട്രിയാണ് സർക്കാർ ലക്ഷ്യം. കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവൽകരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരക്ക് വർധനവിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. നിരക്ക് വർധന സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വർഷത്തേക്കുള്ള ദീർഘകാല കരാർ 2016 ൽ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ഒപ്പുവെച്ചത്. അത് റദ്ദാക്കി യൂണിറ്റിന് 10 മുതൽ 14 രൂപ വരെ വിലയ്ക്ക് കറണ്ട് വാങ്ങാൻ നാല് അദാനി കമ്പനികളുമായി സംസ്ഥാനം കരാറുണ്ടാക്കി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് ഒത്തുകളിയാണ്. മുൻ വൈദ്യുതി മന്ത്രി എംഎം മണിയാണ് റഗുലേറ്ററി കമ്മീഷൻ അംഗം. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
Story Highlights : V D Satheesan on electricity tariff hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here