മഹാകുംഭമേള പ്രയാഗ്‌രാജിൽ മൂന്ന് ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചു: 45 കോടി തീർഥാടകർ എത്തുമെന്ന് യുപി മന്ത്രി
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ 45 കോടി തീർഥാടകർ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി സൂര്യ പ്രതാപ് ഷാഹി പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ ഉടനീളം മൂന്ന് ലക്ഷത്തോളം ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മേള അവസാനിച്ചതിനു ശേഷവും അവയുടെ പരിപാലനം ഉറപ്പാക്കുമെന്ന് സർക്കാർ പ്രതിജ്ഞയെടുത്തുവെന്നും ഷാഹി പറഞ്ഞു.
ആഗോള വേദിയിൽ ഇന്ത്യയുടെ സാംസ്കാരിക അഭിമാനത്തിന്റെ മായാത്ത പ്രതീകമായി മാറിയ 2019-ലെ പ്രയാഗ്‌രാജ് കുംഭത്തിന്റെ ദിവ്യവും മഹത്തായതുമായ അനുഭവത്തിന് പലരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനെ ലോകം പരക്കെ അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ 45 കോടിയിലധികം തീർത്ഥാടകരെയും സന്യാസിമാരെയും വിനോദസഞ്ചാരികളെയും ഇത് സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. യുനെസ്‌കോ സാംസ്‌കാരിക പൈതൃകമായി അംഗീകരിച്ച മഹാകുംഭമേള 12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും പ്രയാഗ് എന്ന പുണ്യഭൂമിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ വിജയത്തിനായി ഉത്തർപ്രദേശ് സർക്കാർ സൂക്ഷ്മമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഷാഹി പറഞ്ഞു. ഇത്തവണത്തേത് വൃത്തിയുള്ളതും ആരോഗ്യകരവും സുരക്ഷിതവുമായ ഡിജിറ്റൽ മഹാകുംഭ് ആയിരിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വിമുക്ത പരിപാടിയായി പ്രഖ്യാപിച്ചുകൊണ്ട് പരിപാടി പരിസ്ഥിതി സൗഹൃദമാക്കുമെന്ന് പ്രതിജ്ഞയെടുത്തതായും അദ്ദേഹം പറഞ്ഞു.
Story Highlights : 450 million people expected for mahakumbh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here