‘പരസ്യ പ്രതിഷേധങ്ങൾ കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തത്; എല്ലാവർക്കും സമ്മാനം കിട്ടണം എന്നില്ലല്ലോ’; വി ശിവൻകുട്ടി

പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിനു നിരക്കാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക. കലോത്സവവുമായി ബന്ധപ്പെട്ട് ചില അനാരോഗ്യ വിഷയങ്ങൾ ഉണ്ടായി. ജഡ്‌ജ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ തടഞ്ഞു വെക്കുന്ന പ്രവണത ഉണ്ടാകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരും ഇതിനു കൂട്ടു നിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട പരാതി ഉണ്ടെങ്കിൽ അപ്പീൽ നൽകാൻ സംവിധാനം ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവ മാനദണ്ഡങ്ങൾ അനുസരിച്ച് പെരുമാറാൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡിഡിഇ ഓഫീസ് ഉപരോധിച്ചു. കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്ജസ് ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മത്സരിക്കുന്ന എല്ലാവർക്കും സമ്മാനം കിട്ടണം എന്നില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ നിയമപരമായ വശങ്ങളിലൂടെ അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മറ്റു ചില പ്ലാറ്റ്ഫോമുകളിൽ നിന്നും ചോർന്നിട്ടുണ്ട്. അതും അന്വേഷണ പരിധിയിൽ വരും. വിദ്യാഭ്യാസ വകുപ്പിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
വീണ്ടും എം എസ് സൊല്യൂഷൻ പ്രവചനവുമായി രംഗത്ത് എത്തിയെന്നും സമൂഹത്തെ ആകെ തകർക്കുന്ന വെല്ലുവിളി ആണ് പ്രതി സ്ഥാനത്ത് നിൽക്കുന്നയാൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അത് രാജ്യദ്രോഹ കുറ്റമാണെന്നും വെല്ലുവിളിയെ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി യൂട്യൂബ് ലേണിംഗ് പ്ലാറ്റഫോമിൽ ട്യൂഷൻ കൊടുത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
Story Highlights : Minister V Sivankutty says protest demonstration does not befit dignity of Kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here