എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും; പിന്തുണച്ച് CPIM

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഐഎം തീരുമാനം. സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ട് തോമസ് കെ തോമസിനെ മന്ത്രിയാക്കി ആക്കാൻ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
സിപിഐഎം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി തോമസ് കെ .തോമസിനെ മന്ത്രിസഭയിൽ എത്തിക്കാൻ എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ കിണഞ്ഞു ശ്രമിക്കുകയാണ്. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ അഭ്യർത്ഥിച്ചതനുസരിച്ച് പി ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സിപിഐഎം സംസ്ഥാന നേതൃത്വത്തോട് സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തോമസ് കെ . തോമസിൻ്റെ വഴിയടച്ചുകൊണ്ടുള്ള തീരുമാനം വന്നത്. എ കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം വിലയിരുത്തൽ. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എൻസിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി സി ചാക്കോ ശ്രമിച്ചതിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
Read Also: രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട; മുന്നറിയിപ്പുമായി MVD
അതേസമയം, തോമസ് കെ തോമസിനെതിരെ എംഎൽഎമാരെ കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്തതടക്കമുള്ള സാമ്പത്തിക ആരോപണങ്ങളുമുണ്ട് ഇക്കാര്യങ്ങളും മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള പി സി ചാക്കോയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ഇതിനോട് എൻസിപി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്. മന്ത്രി മാറ്റം നടന്നില്ലങ്കിൽ പ്രതിഷേധ സൂചകമായി എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പിൻവലിക്കാനാണ് പി സി ചാക്കോയുടെ നീക്കം.
Story Highlights : AK Saseendran will continue as minister; Supported by CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here