പത്തനംതിട്ട പീഡന കേസ്; ഇതുവരെ അറസ്റ്റിലായത് 20 പേർ, കേസെടുത്ത് വനിതാ കമ്മീഷൻ
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി നിർദേശം നൽകി. കേസിൽ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. ഇന്ന് റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.
അല്പസമയം മുൻപ് പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഇന്നലെ അറസ്റ്റിലായ അഞ്ചു പേർ അടക്കമാണ് ആകെ 20 പേരെ അറസ്റ്റ് ചെയ്തത്. കേസിൽ ഒരു പ്രായപൂർത്തിയാകാത്ത പ്രതിയും നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉൾപ്പെടും. നാളെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി.
Read Also: പത്തനംതിട്ട പീഡനം; 9 പേർ കൂടി അറസ്റ്റിൽ, വാഹനം കസ്റ്റഡിയിലെടുത്തു
പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്. ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിൻ എന്നയാളാണ്. ഇലവുന്തിട്ട സ്വദേശിയാണ് സുബിൻ.പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഇയാൾ പലർക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയെ ഇലവും തിട്ടയിലെ പ്രതികൾ പീഡിപ്പിച്ച 2 മാരുതി 800 കാറുകൾ പൊലീസ് ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും ഇലവുംതിട്ടയിൽ നിന്നുമാണ് വാഹനം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.കാറിൽ വച്ച് പീഡനം നടന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
അത്ലറ്റായ പെൺകുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടൻ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.
Story Highlights : Pathanamthitta molestation case; State Women’s commission took the case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here