‘കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; ഗ്ലോബൽ പബ്ലിക് സ്കൂൾ

എറണാകുളം തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിർ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്കൂള്‍ വിശദീകരിക്കുന്നു.അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ഇതിനിടെ എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ കുടുംബത്തിന്റെ മൊഴിയെടുത്തു. ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസിൽ ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പൊലീസ് സംസാരിക്കും.
ജനുവരി 15-നാണ് മിഹിറെന്ന പതിനഞ്ച് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്.സ്കൂൾ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് ടവറിന്റെ 26 ാം നിലയിൽ നിന്ന് താഴേക്ക് ചാടി. മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിർ വീണത്. തത്ക്ഷണം മരിച്ചു.ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ. ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയിലുള്ളത്. മിഹിറിന്റെ സഹപാഠികൾ മാതാവിന് അയച്ചു നൽകിയ ചാറ്റുകളിലാണ് മകൻ നേരിട്ട ക്രൂര പീഡനം വിവരിക്കുന്നത്. സ്കൂളിലും സ്കൂൾ ബസിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മർദിച്ചു. വാഷ് റൂമിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്ലഷ് ചെയ്തു. കേട്ടാലറയ്ക്കുന്ന ചെയ്തികൾ വേറെയും. നിറത്തിന്റെ പേരിൽ കുത്തുവാക്കുകളും പരിഹാസവും തുടർക്കഥയായിരുന്നെന്ന് മാതാവ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിനു ശേഷവും ഇതേ പരിഹാസം തുടർന്നതിന്റെ തെളിവുകളും പൊലീസിനു കൈമാറി.സ്കൂളിൽ നേരിട്ട ക്രൂരതകളിൽ നിസഹാനായി ജീവനൊടുക്കേണ്ടി വന്നെന്നാണ് കുടുംബത്തിന്റെ പരാതി.ഗ്ലോബൽ സ്കൂളിനു പുറമെ, മിഹിർ മുമ്പ് പഠിച്ച ജെംസ് സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനും കുംടുംബം പരാതി നൽകി. സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ഉപദ്രവിച്ചെന്നാണ് ആരോപണം.അതിക്രൂരമായ റാഗിങ് കഥയാണ് ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്കൂളിൽ നിന്ന് പുറത്തു വരുന്നത്. മകന്റെ നീതിക്ക് വേണ്ടി നിയമ പോരാട്ടത്തിനിറങ്ങുകയാണ് കുടുംബം.
Story Highlights : Global Public School ragging issues explanation student suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here