കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കും; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂസര്‍ ഫീ വരുമാനത്തില്‍ നിന്നുതന്നെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാമെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വരുമാനമുണ്ടാക്കുന്ന കമ്പനിയായി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. (CM Pinarayi vijayan comfirms Kiifb user fee)
കിഫ്ബിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഇന്ന് നിയമസഭയില്‍ ശക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധിച്ചത്. കിഫ്ബിയിലൂടെ അധിക വിഭവ സമാഹരണവും വികസനവും നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്ന് വരുമാനം വരുത്തുന്നതോടെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ കുരുക്കില്‍ നിന്ന് പുറത്തുകടക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കിഫ്ബി പദ്ധതികള്‍ വരുമാന ദായകമാക്കിയാല്‍ കേന്ദ്രവാദങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇതിലൂടെ കിഫ്ബി വായ്പകളെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കിഫ്ബിക്ക് ഗ്രാന്റ് നല്‍കുന്നുണ്ട്. ഇതിനകം 20000 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ ചെലവഴിച്ച 13100 കോടി രൂപ കിഫ്ബി സ്വന്തം നിലയ്ക്ക് വായ്പയെടുത്തതാണ്. അത് തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കിഫ്ബിയ്‌ക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിയെ സഭയില്‍ നന്നായി പ്രശംസിക്കുകയും ചെയ്തു. വഴിയില്ലാത്തിടത്ത് ഇടത് സര്‍ക്കാര്‍ കിഫ്ബിയിലൂടെ വഴിവെട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതില്‍ അതിശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി സംസ്ഥാന ചരിത്രത്തിലെ നൂതനവും ധീരവുമായ മാതൃകയാണ്.
Story Highlights : CM Pinarayi vijayan comfirms Kiifb user fee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here