മദ്യപാനത്തെ ലഘൂകരിച്ച് കാണുന്ന സിനിമകളില്‍ നിന്ന് താരങ്ങള്‍ വിട്ടുനില്‍ക്കണം: ഓര്‍ത്തഡോക്‌സ് സിനഡ്

എലപ്പുള്ള മദ്യനിര്‍മാണശാല നിര്‍മാണവുമായി മുന്നോട്ടുപോകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സിനഡ്. ലഹരി മാഫിയകള്‍ക്ക് സര്‍ക്കാര്‍ പാലൂട്ടരുതെന്ന് ഓര്‍ത്തഡോക്‌സ് സിനഡ് വിമര്‍ശിച്ചു. മദ്യ നിര്‍മ്മാണശാലകള്‍ക്ക് അനുമതി നല്‍കുന്നത് ലഹരിമാഫിയകള്‍ക്ക് പാലൂട്ടുന്നതിന് തുല്യമാണ്. ലഹരിമരുന്നിന്റെ ഉപയോഗം പോലെ ഗുരുതരമാണ് മദ്യമെന്നും സിനഡ് ഓര്‍മിപ്പിച്ചു. (orthodox church against elappully brewery)
മദ്യപാനം കാണിക്കുന്ന സിനിമകള്‍ക്കെതിരെയും ഓര്‍ത്തഡോക്‌സ് സഭ വിമര്‍ശനം ഉന്നയിച്ചു.സിനിമകള്‍ ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്നു. ഇത്തരം സിനിമകളില്‍ നിന്ന് താരങ്ങള്‍ വിട്ടു നില്‍ക്കണം. കേരളത്തില്‍ ലഹരിമാഫിയകള്‍ ആഴത്തില്‍ വേരിറക്കിയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രതപാലിക്കണം. മദ്യാപനത്തിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു സമൂഹമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകളില്‍ നിന്ന് വിട്ടുനിന്ന് ഭാവി തലമുറയെ ലഹരിവലയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം കലാകാരന്‍മാരും കൈകോര്‍ക്കണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു.
Read Also: മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു
മദ്യ – മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പുതുതലമുറയെ അകറ്റിനിര്‍ത്താനുള്ള ബൃഹത്തായ കര്‍മ്മപദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണമെന്ന് സിനഡ് ഓര്‍മിപ്പിച്ചു. സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേവലം ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ മാത്രം ഒതുങ്ങരുത്. സ്‌ക്കൂളുകള്‍തോറും വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സഭയുടെ പൂര്‍ണ പിന്തുയുണ്ടാകുമെന്നും സിനഡ് അറിയിച്ചു.
Story Highlights : orthodox church against elappully brewery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here