എല്ലാത്തിനും കാരണം ട്രംപിൻ്റെ തീരുമാനമെന്ന് വിദഗ്ദ്ധർ; നിക്ഷേപകരുടെ കണ്ണീർപ്പുഴയായി ഇന്ത്യൻ ഓഹരി വിപണികൾ; കനത്ത നഷ്ടം

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് കുത്തനെ ഇടിഞ്ഞു. നിഫ്റ്റി സൂചിക 420 പോയിൻ്റ് താഴ്ന്നു. ബിഎസ്ഇ സെൻസെക്സ് 1414 പോയിന്റാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും തകർച്ചയെ പ്രതിരോധിക്കാൻ ഇന്ത്യൻ സൂചികകൾക്ക് സാധിച്ചില്ല.
ബിഎസ്‌ഇ സെൻസെക്സ് 1,414.33 പോയിന്റ് ഇടിഞ്ഞ് 73,198.10 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 420.35 പോയിന്റ് ഇടിഞ്ഞ് 22,124.70 ലെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് രേഖപ്പെടുത്തിയ 85,978.25 എന്ന റെക്കോർഡ് ഉയരത്തിൽ നിന്ന് സെൻസെക്‌സ് സൂചിക ഇതുവരെ 12,780.15 പോയിന്റ് ഇടിഞ്ഞു. ഇതേ ദിവസം രേഖപ്പെടുത്തിയ 26,277.35 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് നിഫ്റ്റി 4,152.65 പോയിന്റ് ഇടിഞ്ഞു.
Read Also: ഒന്നിനും പണം തികയുന്നില്ല; 100 കോടി ഇന്ത്യക്കാർ സാമ്പത്തിക ഞെരുക്കത്തിലെന്ന് റിപ്പോർട്ട്
ടെക് മഹീന്ദ്ര 6 ശതമാനത്തിലധികവും ഇൻഡസ്ഇൻഡ് ബാങ്ക് 5 ശതമാനത്തിലധികവും ഇടിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, നെസ്‌ലെ, മാരുതി തുടങ്ങിയവയും വലിയ നഷ്ടം നേരിട്ട പ്രധാന കമ്പനികളാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്.
കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ അടുത്ത ആഴ്ച മുതൽ അമേരിക്കയിൽ പ്രാബല്യത്തിൽ വരുമെന്ന ആശങ്കയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്നതുമാണ് ഇപ്പോഴത്തെ ട്രെൻ്റിന് കാരണം. അതിനിടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 0.69 ശതമാനം ഇടിഞ്ഞ് ബാരലിന് 73.53 ഡോളറിലെത്തി.
Story Highlights : Trump’s tariff plans trigger global market uncertainty, says expert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here