ആനകളുടെ കാലിൽ മുറിവേൽക്കുന്നുവെന്ന് പരാതി; സ്പെഷ്യൽ ഡ്രൈവുമായി വനംവകുപ്പ്

ആനകളുടെ കാലിൽ മുറിവേൽക്കുന്നുവെന്ന പരാതിയിൽ സ്പെഷ്യൽ ഡ്രൈവുമായി വനംവകുപ്പ്. തൃശൂർ വെറ്റിലപ്പാറയിൽ നാളെ വാഴച്ചാൽ ഡി എഫ് ഒയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. ആനത്താരയിലെ കുപ്പിച്ചില്ലുകളും മാലിന്യങ്ങളും നീക്കം ചെയ്യും. വിനോദസഞ്ചാരികൾ കുപ്പി വലിച്ചെറിയുന്നത് ആനകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പിനൊപ്പം സന്നദ്ധ വാളണ്ടിയേഴ്സും പങ്കെടുക്കും.
അതേസമയം അതിരപ്പള്ളിയിൽ കാലിന് പരുക്കേറ്റ ഏഴാറ്റുമുഖം ഗണപതിയ്ക്ക് രണ്ടുദിവസം കൂടി നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. നിലവിൽ ആന വെറ്റിലപ്പാറ 14 ലാണ് ഉള്ളത്. വനംവകുപ്പിന്റെ മൂന്നു വെറ്റിനറി ഡോക്ടർമാരുടെ സംഘമാണ് പരുക്കേറ്റ ആനയെ പരിശോധിച്ചത്.
കാല് ഉളുക്കിയതോ, മുറിവേറ്റതോ ആകാമെന്ന് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റ ആനയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആനയെ വനം വകുപ്പ് നിരീക്ഷിച്ചത്. രണ്ടുദിവസത്തോളമായി ആന മുടന്തിയാണ് നടക്കുന്നതിന് നാട്ടുകാർ പറഞ്ഞിരുന്നു. വലതുകാലിനാണ് പരുക്കേറ്റതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ദിവസങ്ങൾക്കു മുൻപ്, അതിരപ്പള്ളിയിൽ മസ്തിഷ്കത്തിൽ മുറിവേറ്റ കാട്ടാനയെ ചികിത്സിക്കുന്നതിനു മയക്കുവെടി വച്ചപ്പോൾ തൊട്ടടുത്ത് ഏഴാറ്റുമുഖം ഗണപതി ഉണ്ടായിരുന്നു. വെടിയേറ്റ ആന തളർന്നുവീഴുന്നത് കണ്ട ഗണപതി താങ്ങിനിർത്താൻ ശ്രമിക്കുന്ന രംഗം ഏവരുടെയും കരളലിയിപ്പിച്ചിരുന്നു.
Story Highlights : Elephant injuries Forest Department launches special drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here