75 വയസ് തികയുമ്പോൾ ആരായാലും ഒഴിയണം; പലരും പ്രായം മറച്ചു വച്ച് പ്രവർത്തിക്കുന്നു, വിമർശനവുമായി ജി സുധാകരൻ

CPIM പ്രായ പരിധി മാനദണ്ഡത്തിൽ ആഞ്ഞടിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ. പലരും പ്രായം മറച്ചുവെച്ചാണ് പല സ്ഥാനങ്ങളിലും ഇപ്പോഴും ഇരിക്കുന്നത്. പാർട്ടി നിർദേശിച്ച പ്രായപരിധി മാനദണ്ഡം പല നേതാക്കളും മറികടന്നു .75 വയസ് എപ്പോൾ തികയുന്നു അപ്പോൾ സ്ഥാനം ഒഴിയുന്നതാണ് മാനദണ്ഡം. അത് മനസ്സിലാക്കിയാണ് താൻ സ്വയം ഒഴിഞ്ഞത് ജി സുധാകരൻ പറഞ്ഞു.
ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാൽ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവർക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ സാധിക്കും. പക്ഷെ താൻ സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ തന്നെ സ്ഥാനം ഒഴിഞ്ഞത്. ബ്രാഞ്ചിൽ പ്രവർത്തിച്ചാണ് ഇതുവരെ വന്നത് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആയാൽ സന്തോഷം മാത്രമാണ് ഉള്ളത്. പിണറായി തന്നെ ഭരിക്കണമെന്നാണ് പാർട്ടി വിലയിരുത്തൽ. അതിൽ ഒരു വിയോജിപ്പും തനിക്ക് ഇതുവരെ തോന്നിയിട്ടില്ല ജി സുധാകരൻ വ്യക്തമാക്കി.
അതേസമയം, സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പ്രായപരിധി 70 ആക്കണമെന്നാണ് ആഗ്രഹം. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റില്‍ മൂന്ന് അംഗങ്ങളുടെ ഒഴിവാണ് ഉണ്ടായത്. ഉചിതമായി തോന്നിയതിനാലാണ് എം വി ജയരാജനേയും സി എന്‍ മോഹനനേയും ഉള്‍പ്പെടുത്തിയതെന്നും എ കെ ബാലൻ പറഞ്ഞു.
Story Highlights : Anyone who turns 75 should retire; Many people work while hiding their age, criticizes G Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here