‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍’ മുതല്‍ ‘ഒരേ ഒരു രാജ, വില്ലാളി വീരാ’ വരെ; മലയാളി പാടിനടന്ന 700ലേറെ അനശ്വര ഗാനങ്ങള്‍ക്ക് ജീവന്‍ കൊടുത്ത മങ്കൊമ്പ്

നാലുപതിറ്റാണ്ടിലേറെക്കാലത്ത് മലയാളികള്‍ക്ക് ഹൃദയത്തില്‍ കൊണ്ടുനടക്കാനാകുന്ന 700ലേറെ ഗാനങ്ങള്‍ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന പ്രതിഭയുടെ വിടവാങ്ങല്‍ മലയാളത്തിന് കനത്ത നഷ്ടമാണ്. ലക്ഷാര്‍ച്ച കണ്ട് മടങ്ങുമ്പോള്‍’ മുതല്‍ ബാഹുബലിയിലെ’ഒരേ ഒരു രാജ, വില്ലാളി വീരാ’ വരെയുള്ള സുവര്‍ണ ഗാനങ്ങളാണ് മങ്കൊമ്പിന്റെ തൂലികയില്‍ നിന്ന് പിറന്നത്. (Mankombu gopalakrishnan profile lyricist passes away)
1975 ല്‍ പുറത്തിറങ്ങിയ അയലത്തെ സുന്ദരിയ്ക്കായി എഴുതിയ ലക്ഷാര്‍ച്ചനകണ്ടു മടങ്ങുമ്പോള്‍… എന്ന ഗാനം മലയാളത്തില്‍ ഏറെ ശ്രദ്ധേയമായി. എം എസ് വിശ്വനാഥനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. വിമോചനസമരം എന്ന ചിത്രത്തിനായി വീണ്ടും എഴുതി. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കായി വരികള്‍ എഴുതിയപ്പോഴെല്ലാം എം എസ് വിശ്വനാഥനായിരുന്നു സംഗീത സംവിധായകന്‍.ഹരിഹരന്റെ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയത്.
Read Also: മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ചു; സിനിമാ പണിമുടക്ക് ഉപേക്ഷിക്കാൻ തീരുമാനം
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍-എം എസ് വിശ്വനാഥന്‍ കൂട്ടുകെട്ടില്‍ പിറന്നത് നിരവധി ഹിറ്റ് ഗാനങ്ങളാണ്. ബാബുമോന്‍, മാപ്പുസാക്ഷി, അലകള്‍, അഴിമുഖം, സ്വര്‍ണവിഗ്രഹം, കല്യാണ സൗഗന്ധികം, ലവ് മാര്യേജ്, സ്വര്‍ണമത്സ്യം. സൗന്ദര്യപൂജ, പ്രതിധ്വനി, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഗാനരചന നിര്‍വഹിച്ചു. പത്ത് ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചു. മറുഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് തര്‍ജുമ ചെയ്തിരുന്നത് മങ്കൊമ്പായിരുന്നു. ഏറ്റവും കൂടുതല്‍ തെലുങ്ക് ചിത്രങ്ങള്‍ മൊഴിമാറ്റി മലയാളികള്‍ക്ക് തെലുങ്ക് ചിത്രം പരിചയപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചതും മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. ബാഹുബലി പോലുള്ള വമ്പന്‍ ചിത്രങ്ങളടക്കം 200 ല്‍ പരം ചിത്രങ്ങളുടെ മൊഴിമാറ്റം നിര്‍വ്വഹിച്ചു.
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ ജനിച്ച ഗോപാലകൃഷ്ണന്‍ എറണാകുളം തൈക്കൂടത്തായിരുന്നു താമസിച്ചിരുന്നത്. ന്യുമോണിയ ബാധിതനായി ചികിത്സയിലിരിക്കുകയായിരുന്ന മങ്കൊമ്പ് ഇന്ന് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്. വൈകിട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights : Mankombu gopalakrishnan profile lyricist passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here