അഫാന്റെ ഉമ്മയെ സന്ദര്‍ശിച്ച് എസ്‌കെഎന്‍; പുതിയ വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കി

എസ്‌കെഎന്‍40 പര്യടനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഫെമിയെ സന്ദര്‍ശിച്ച് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷെമി സ്‌നേഹസ്പര്‍ശം ആശ്രയ കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ്. കുടുംബത്തില്‍ സംഭവിച്ച വന്‍ ദുരന്തത്തെ അതിജീവിച്ച് സ്വസ്ഥമായി ജീവിക്കാന്‍ ഒരു പുതിയ വീട് ഒരുക്കാന്‍ ട്വന്റിഫോര്‍ തയ്യാറെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ അഫാന്റെ മാതാവിനെ അറിയിച്ചു. (SKN40 R sreekandan nair visiter afan’s mother)
ഇളയമകന്റെ മരണം ആകെത്തളര്‍ത്തിയ ഷെമിയ്ക്ക് തന്റെ മൂത്തമകന്‍ ചെയ്ത ക്രൂരകൃത്യത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായ ഓര്‍മ തെളിഞ്ഞിട്ടില്ല. താന്‍ കട്ടിലില്‍ നിന്ന് തലയടിച്ച് വീണതാണെന്ന ഓര്‍മ മാത്രമാണ് ഷെമിയ്ക്കുള്ളത്. അന്നേദിവസം താന്‍ ഭക്ഷണം കൊടുത്ത് സ്‌കൂളില്‍ വിട്ട ഇളയ മകന്റെ വിയോഗം ബോധത്തിലേക്ക് വരുന്ന നേരത്തൊക്കെയും ഷെമി പൊട്ടിക്കരയുകയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ വേഗത്തില്‍ ഭേദമാകട്ടേയെന്നും ദുരന്തത്തെ ഈ ഉമ്മയ്ക്കും വാപ്പയ്ക്കും വേഗത്തില്‍ അതിജീവിക്കാനാകട്ടെയെന്നും ട്വന്റിഫോര്‍ സംഘം പറഞ്ഞു.
Read Also: അഫാന്റെ പിതാവ് അബ്ദുൽ റഹീമിന് ട്വന്റിഫോർ വീട് നൽകും; SKN 40 ജനകീയ യാത്രയിൽ പ്രഖ്യാപനം
ലഹരിക്കും അക്രമത്തിനും എതിരായ കേരള യാത്രയില്‍ അഫാന്റെ പിതാവ്അബ്ദുല്‍റഹിം പങ്കെടുത്തിരുന്നു.അഫാന്റെ പിതാവും ചികിത്സയിലുള്ള മാതാവും നിലവില്‍ വെഞ്ഞാറമ്മൂടുള്ള സ്‌നേഹസ്പര്‍ശം ആശ്രയ കേന്ദ്രത്തിലാണ് കഴിയുന്നത്. പഴയ വീട്ടില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്നും മക്കളുടെ ഓര്‍മ്മകള്‍ തന്നെ ബുദ്ധിമുട്ടിക്കുമെന്നും അഫാന്റെ പിതാവ് പറഞ്ഞു. മക്കളെ ഒരു പരിധി കഴിഞ്ഞാല്‍ നമ്മള്‍ സൂക്ഷിച്ച് ശ്രദ്ധയോടുകൂടി വളര്‍ത്തിയെടുക്കണം. എനിക്ക് പറ്റിയത് അതാണ്. 7 വര്‍ഷത്തോളം വരാന്‍ പറ്റാതെ അവിടെ നിന്ന് പോയതാണ് മകന്‍ ഇങ്ങനെ ആയിപ്പോയത്. നമ്മള്‍ ജീവിതമാര്‍ഗം തേടി പോയതാണ് ഗള്‍ഫിലോട്ട്. കഷ്ടപ്പെട്ട് നമ്മുടെ മക്കളെ വളര്‍ത്താന്‍ വേണ്ടി പോയതാണ്. ഇങ്ങനെ ആയി പോകും എന്നുള്ള പ്രതീക്ഷ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : SKN40 R sreekandan nair visiter afan’s mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here