ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള പകരം തീരുവ താല്‍കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ

ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള പകരം തീരുവ താല്‍കാലികമായി മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ്. പകരം തീരുവ മരവിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. അതേസമയം ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതായി ട്രംപ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് അമേരിക്ക ചൈനയ്ക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായമായി ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്നടക്കം ആരോപിച്ചാണ് ട്രംപിന്റെ നടപടി. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. മൂന്ന് മാസത്തേക്കാണ് തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരളിന് ലിവിറ്റാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Read Also: തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും; തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നുവെന്നും ഈ രാജ്യങ്ങള്‍ അമേരിക്കയുടെ വ്യാപാര സ്വാതന്ത്ര്യത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമൊക്കെ ആരോപിച്ചാണ് ഡോണള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പണം കൊണ്ട് മറ്റ് രാജ്യങ്ങളെല്ലാം സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്നും ട്രംപ് പറയുന്നു.
വ്യാപാരയുദ്ധം കനക്കുന്നതിനിടെയാണ് ചൈനയ്ക്ക് മേല്‍ ഇന്നലെ 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 84 ശതമാനം തീരുവ പ്രഖ്യാപിച്ചുകൊണ്ട് ചൈന തിരിച്ചടിക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പാണ് യുഎസ് ചൈനയ്ക്ക്‌മേലുള്ള നികുതി 125 ശതമാനമായി ഉയര്‍ത്തിയത്.
Story Highlights : Donald Trump Announces 90-Day Pause On Tariffs For All Countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here