ഇരു രാജ്യങ്ങളും സഹോദരങ്ങളെന്ന് ഇറാൻ: ‘ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥം വഹിക്കാൻ തയ്യാർ’

കാശ്മീർ ഭീകരാക്രമണത്തെ തുടർന്ന് വഷളായ ഇന്ത്യ പാക് ബന്ധം സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ മധ്യസ്ഥം വഹിക്കാം എന്ന വാഗ്ദാനവുമായി ഇറാൻ രംഗത്ത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ ആസൂത്രിത ആക്രമണമാണ് നടന്നത് എന്ന് ലോകരാജ്യങ്ങൾക്കു മുന്നിൽ തെളിവ് സഹിതം ഇന്ത്യ വിശദീകരിക്കുന്നതിനിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി സൈദ് അബ്ബാസ് അറഗ്ച്ചി മധ്യസ്ഥം വഹിക്കാനുള്ള സന്നദ്ധത അറിയിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തങ്ങൾക്ക് സഹോദര തുല്യരായ രാജ്യങ്ങൾ ആണെന്നും മേഖലയിൽ സമാധാനം നിലനിർത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. മറ്റ് അയൽക്കാരെക്കാൾ പ്രാധാന്യത്തോടെയാണ് ഇറാൻ ഇരു രാജ്യങ്ങളെയും കാണുന്നത് എന്നും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ ഇദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഒന്നും ഇല്ലാത്ത സ്ഥിതിവിശേഷത്തിലേക്കാണ് ഇന്ത്യ പാക് ബന്ധം എത്തിച്ചേർന്നിരിക്കുന്നത്. അതിനു കാരണമായതാകട്ടെ 26 നിരപരാധികളെ കൊന്നൊടുക്കിയ പാക്ക് ഭീകരരുടെ കൊടുംക്രൂരതയും. ശക്തമായ ഭാഷയിൽ തന്നെ ഈ അതിക്രമത്തിന് മറുപടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. ലോകരാജ്യങ്ങൾ എല്ലാം ആക്രമണത്തിന്റെ നടുക്കത്തിലുമാണ്. ഇന്ത്യക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് അമേരിക്ക അടക്കം രംഗത്ത് വന്നിട്ടുണ്ട്. മേഖലയിൽ ഒരു യുദ്ധം ഉണ്ടാകുമോ എന്ന ആശങ്ക ലോകമാകെ വ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സമാധാനം ആഹ്വാനം ചെയ്തുകൊണ്ട് ചർച്ചകൾക്കുള്ള വഴി തുറക്കാൻ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് ഇറാന്റെ പ്രസ്താവന.
Story Highlights : Iran offers to play mediator between India and Pakistan as ties nosedive after Pahalgam terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here