‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്

പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അഡ്‌ഹോക് കമ്മറ്റി പ്രസിഡന്റ് സി ജി ഉണ്ണി. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കാന്‍ അന്‍വര്‍ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചത് ചട്ടലംഘനമാണെന്നാണ് തൃണമൂല്‍ നേതാവിന്റെ വിമര്‍ശനം. തൃണമൂല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഒപ്പില്ലാതെയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചതെന്നും സി ജി ഉണ്ണി പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടിഎംസി നേതാവിന്റെ വിമര്‍ശനങ്ങള്‍. (TMC complaint against PV Anvar)
അന്‍വര്‍ ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വരണാധികാരിക്ക് പരാതി നല്‍കിയെന്നും സി ജി ഉണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. ഒരേ സമയം തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക കൊടുക്കുക വഴി അന്‍വര്‍ പാര്‍ട്ടിയേയും അണികളേയും വിഢ്ഢികളാക്കിയെന്ന് സി ജി ഉണ്ണി കുറ്റപ്പെടുത്തി. അന്‍വറിന്റെ തറവാട് സ്വത്തല്ല തൃണമൂല്‍ കോണ്‍ഗ്രസെന്ന് മനസിലാക്കണം. മലപ്പുറം ജില്ലാ കളക്ടര്‍ക്കും വരണാധികാരിക്കും തൃണമൂല്‍ സംസ്ഥാന കമ്മിറ്റി പരാതി സമര്‍പ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചുകൊണ്ടാണ് അന്‍വറിന്റെ പത്രിക തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.
Story Highlights : TMC complaint against PV Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here