ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി, സ്‌കൂളിന് മുന്നിൽ KSU-MSF പ്രതിഷേധം

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു
ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.
അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.
Story Highlights : Shahabas Murder Case: Accused Students Secure Plus One Admission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here