‘ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞു, തെറ്റ് ആരുടെ ഭാഗത്താണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു’; വിപിൻ കുമാർ

മർദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ ട്വന്റിഫോറിനോട്. ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി.ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ പറഞ്ഞു.
‘ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഉന്നയിച്ച വാദങ്ങൾ അടപടലം പൊളിഞ്ഞു.അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞതും അറിയിച്ചതും. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി.താൻ മാനേജരല്ല എന്ന ആരോപണം തെറ്റെന്ന് തെളിയിച്ചു. ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞു. ചർച്ചയിലെ മാപ്പ് പറച്ചിൽ താൻ അംഗീകരിച്ചിരിക്കുന്നു.നിയമനടപടികൾ അതത് രീതിയിൽ തന്നെ പോകട്ടെ’- വിപിൻ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അറിയിച്ചിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ കുമാർ ഉണ്ണി മുകുന്ദന്റെ പി ആർ മാനേജർ ആയിരുന്നു. വിപിനെതിരെ സിനിമാ സംഘടനകളിൽ നിലവിൽ പരാതികൾ ഒന്നുമില്ല. വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു. മറ്റൊരു നടൻ അഭിനയിച്ച സിനിമയുടെ അവലോകനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ നടൻ തന്റെ മുഖത്ത് അടിച്ചതായി വിപിൻ കുമാർ തന്റെ പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ വിപിൻ കുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം പരസ്യമായി നിഷേധിച്ചിരുന്നു. വിപിനെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണിയുടെ പക്ഷം. ഉണ്ണിയുടെ ആരോപണങ്ങൾക്ക് പ്രസ്താവനയിലൂടെ വിപിൻകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.
Story Highlights : ‘Unni Mukundan apologized, ex-manager Vipin Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here