SKN40 ലഹരി വിരുദ്ധ കേരള യാത്ര: ലഹരി കേന്ദ്രങ്ങളെക്കുറിച്ചുള്ള ട്വന്റിഫോര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെടല്‍; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ രാസലഹരി കേന്ദ്രങ്ങളെക്കുറിച്ചുള്ള ട്വന്റിഫോറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 23ന് രാവിലെ 11.30നാണ് യോഗം വിളിച്ചിരിക്കുന്നത്. ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തിയ SKN40 യാത്രയില്‍ മനസിലാക്കിയ കാര്യങ്ങളാണ് ട്വന്റിഫോര്‍ സമഗ്ര റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്തെ ലഹരി കേന്ദ്രങ്ങളെക്കുറിച്ചുള്ള നടുക്കുന്ന വിവരങ്ങളാണ് 100 പേജുകളുള്ള റിപ്പോര്‍ട്ടിലുള്ളത്. (CM Pinarayi vijayan calls emergency meeting based on SKN40 report)
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 24 ചീഫ് എഡിറ്റര്‍ നടത്തിയ ലഹരി വിരുദ്ധ കേരളയാത്രയ്ക്ക് പിന്നാലെയാണ് ലഹരി കേന്ദ്രങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഒരുമാസം നീണ്ടു നിന്ന യാത്രയുടെ കണ്ടെത്തല്‍ പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ലഹരി കേന്ദ്രങ്ങളെ നശിപ്പിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് ആസൂത്രണം ചെയ്യാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഓരോ ജില്ലയിലേയും ലഹരി കേന്ദ്രങ്ങളെക്കുറിച്ച് ട്വന്റിഫോര്‍ കൈമാറിയ വിവരങ്ങള്‍ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറുമെന്നാണ് വിവരം.
ആര്‍ ശ്രീകണ്ഠന്‍ നായര്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് എസ്‌കെഎന്‍ 40 എന്ന പേരില്‍ ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ കേരള യാത്ര സംഘടിപ്പിച്ചത്. ആര്‍ ശ്രീകണ്ഠന്‍ നായര്‍ കേരളത്തിലുടനീളം സഞ്ചരിക്കുകയും ലഹരിയ്ക്ക് അടിമകളായ കുട്ടികളുടെ ഉള്‍പ്പെടെ വീട്ടുകാരോട് സംസാരിക്കുകയും ലഹരി കടത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസിലാക്കുകയും ചെയ്തു. യാത്രയില്‍ നേരിട്ട് കണ്ട കാര്യങ്ങളാണ് ടീം ട്വന്റിഫോര്‍ സമഗ്ര റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക് കൈമാറിയത്.
Story Highlights : CM Pinarayi vijayan calls emergency meeting based on SKN40 report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here