ചരക്ക് കപ്പൽ തീപിടുത്തം; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ച് കണ്ടെയ്നറുകളിലെ പുക , കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കേരളാ തീരത്തിനടുത്ത് അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക്കപ്പലിലെ തീയണയ്ക്കാൻ തീവ്രശ്രമം. ഒരു ദിവസം പിന്നിട്ടിട്ടും കപ്പലിലെ തീപിടുത്തം ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ കപ്പൽ പത്ത് മുതൽ പതിനഞ്ച് ഡിഗ്രിവരെ ചരിഞ്ഞു. രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി നിൽക്കുന്നത് കണ്ടെയ്നറുകളിൽ നിന്ന് ഉയരുന്ന കനത്ത പുകയും പൊട്ടിത്തെറിയുമാണ്. ശ്രമകരമായ ദൗത്യമാണ് നടക്കുന്നതെന്ന് കേരള സ്റ്റേറ്റ് മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള ട്വന്റി ഫോറിനോട് പറഞ്ഞു.
കപ്പലിൽ നിന്ന് കാണാതായ നാല് ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരെക്കുറിച്ച് യാതൊരു വിവരവും സേനയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.തീയണയ്ക്കാനുള്ള ഫയർ ഫൈറ്റയിങ് സംവിധാനവും ഫലം കണ്ടില്ല. നിലവിൽ പ്രഥമ ലക്ഷ്യം കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കുക എന്നതാണ്. വാട്ടർ ജെറ്റ് ഫ്യൂവൽ ടാങ്ക് പൊട്ടി തെറി ഒഴിവാക്കാനും കോസ്റ്റ് ഗാർഡും സംഘവും പ്രത്യേകം ശ്രദ്ധിക്കുകയാണ്.
കണ്ടെയ്നറുകളിൽ ഗുരുതരസ്വഭാവമുളള രാസവസ്തുക്കൾ ഉണ്ടെന്ന് കപ്പൽ കമ്പനി ഔദ്യോഗികമായി അറിയിച്ചു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന കീടനാശിനികളും കണ്ടെയ്നറുകളിൽ ഉണ്ട്. കടലിലേക്ക് രാസവസ്തുക്കളും എണ്ണയും പടരുന്നത് തടയാൻ ഡച്ച് കമ്പനിയുടെ വിദഗ്ധർ മേഖലയിലേക്ക് തിരിക്കും. അറിയിപ്പ് ലഭിച്ചാൽ കേരള തീരത്ത് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, അപകടത്തിൽ പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള 2 ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. കേരള തീരത്ത് മൂന്നാഴ്ച്ചക്കിടെ രണ്ടാമത്തെ കപ്പൽ അപകടമാണിത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അറബിക്കടലിൽ ചരക്കുമായിപോയ സിംഗപ്പൂർ ഫ്‌ളാഗ് വെച്ച വാൻ ഹായ് 503 എന്ന കപ്പലിൽ തീപിടുത്തം ഉണ്ടാകുന്നത്.
കടലിലേക്ക് വീണ കണ്ടെയ്നറുകൾ കടലിൽ നിന്ന് തന്നെ വീണ്ടെടുക്കനുള്ള ശ്രമം തുടരുകയാണ്. എന്നാൽ ആ ദൗത്യം അതീവ ദുഷ്കരവുമാണ്. കടലിൽ നിന്ന് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ തെക്ക് കിഴക്കൻ മേഖലയിലേക്ക് കണ്ടെയ്‌നറുകൾ ഒഴുകിയെത്തും. അതായത് എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകൾ കരയ്ക്കടിയാനാണ് സാധ്യത.
Story Highlights : Wan hai 503 cargo ship fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here