നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : പോരാട്ടം അവസാന ലാപ്പിലേക്ക്; നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലത്തില്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്. പ്രചാരണരംഗം തിളച്ചുമറിയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു നിലമ്പൂരിലെ പ്രധാന രാഷ്ട്രീയായുധം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും വെല്‍ഫെയര്‍ പാര്‍ട്ടിയെ അനുകൂലിച്ച് വിഡി സതീശന്‍ നടത്തിയ പ്രസ്താവനയും വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. ജമാഅത്തെ പിന്തുണയുടെ പേരില്‍ സമസ്തയിലെ ഒരു വിഭാഗം വിഡി സതീശനെതിരെ പരസ്യമായ നിലപാടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയത് യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ജമാഅത്തെ ബന്ധം ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്രവാദമില്ലെന്ന വിഡി സതീശന്റെ പ്രതികരണമാണ് കുരുക്കായി മാറിയത്.
വര്‍ഗീയ ശക്തികളുടെ വോട്ടുവേണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പിഡിപിയും അഖില ഭാരത ഹിന്ദുമഹാസഭയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങി. പിഡിപി വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിശദീകരണം തൊട്ടുപിന്നാലെ വന്നു.
അതേസമയം, ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലത്തിലേക്കെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമായി. മൂന്നു ദിവസത്തെ പ്രചാരണത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ എത്തിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും, പ്രധാന കേന്ദ്രങ്ങളിലുമായി നടക്കുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.
Read Also: ഇസ്രയേല്‍ ആക്രമണം: അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറി ഇറാന്‍
മുഖ്യമന്ത്രിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐഎം ജന.സെക്രട്ടറി എംഎ ബേബിയടക്കമുള്ള നേതാക്കളും നിലമ്പൂരില്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാരും നേതാക്കളും അടങ്ങുന്ന വന്‍ സംഘമാണ് എം സ്വരാജിനായി നിലമ്പൂരില്‍ പ്രചാരണ രംഗത്തുള്ളത്.
വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നാളെ മണ്ഡലത്തില്‍ പ്രചരണത്തിനിറങ്ങും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇന്നലെ മണ്ഡലത്തില്‍ പര്യടനം നടത്തി. ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ്.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചാരണരംഗത്ത് സജീവമാണ്.
ബിജെപി അവസാനഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും പ്രമുഖ ദേശീയ നേതാക്കളാരും മണ്ഡലത്തില്‍ സജീവമായിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കള്‍ നിലമ്പൂരില്‍ എത്തിയിരുന്നു.
പിവി അന്‍വര്‍ സജീവമായി മണ്ഡലത്തില്‍ പ്രചാരണരംഗത്തുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും മണ്ഡലത്തില്‍ എത്തിയിരുന്നില്ല. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിവി അന്‍വറിന്റെ ക്യാമ്പ്.
ആര്യാടന്‍ ഷൗക്കത്തിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ, സമസ്തയുടെ വിയോജിപ്പ്, കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിലപാട്, എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് എന്നിവയും അന്‍വര്‍ ഇഫക്ടും നിലമ്പൂരിലെ പോരാട്ടവീര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പിവി അന്‍വറും ഇടതുമുന്നണിയുമായുള്ള ഭിന്നതയായിരുന്നു നിലമ്പൂരിലെ പ്രധാന ചര്‍ച്ചാവിഷയം. പിന്നീട് അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിലേക്ക് ചര്‍ച്ച വഴിമാറി. പിണറായിസം അവസാനിപ്പിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ യുഡിഎഫ് പ്രവേശനം നടക്കാതെ വന്നതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പരസ്യമായി രംഗത്തെത്തി. തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും ചിഹ്നവും പാര്‍ട്ടിയുമില്ലാതെ അന്‍വര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മാറുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി വിഎസ് ജോയിയെ മത്സരിപ്പിക്കണമെന്നായിരുന്നു അന്‍വര്‍ ആദ്യം മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. യുഡിഎഫ് പ്രവേശനത്തിനായി നിരവധി ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് മുന്നില്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തില്‍ തുടങ്ങി വിഡി സതീശനില്‍ തട്ടി അവസാനിച്ച യുഡിഎഫ് പ്രവേശന ദൗത്യം. തന്റെ പിന്തുണയില്ലാതെ യുഡിഎഫിന് ജയിക്കാനാവില്ലെന്ന അന്‍വറിന്റെ നിലപാടിനേറ്റ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന്റെ നിലപാടുകള്‍. പിണറായിസം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ച പിവി അന്‍വര്‍ ഇരു മുന്നണികളേയും പരാജയപ്പെടുത്താനുള്ള പോരാട്ടത്തിലാണ്.
17 ന് വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. ഈ മാസം 19നാണ് നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. 23ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരുമുന്നണികളും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. നിലമ്പൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തുമോ, യുഡിഎഫ് തട്ടകം തിരിച്ചുപിടിക്കുമോ എന്നറിയാന്‍ ഇനി 10 ദിവസം മാത്രം.
Story Highlights : Nilambur by-election: The fight enters the final lap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here