ഇസ്രയേല്‍ ആക്രമണം: അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറി ഇറാന്‍

ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറി ഇറാന്‍. നാളെ ഒമാനില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ഇറാന്‍ പിന്‍മാറിയത്. ചെയ്ത മണ്ടത്തരത്തിന് ഇസ്രയേല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആഗോള ഭീഷണിയാണെന്ന് ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായിത്തന്നെ അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നിരുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ ഈയൊരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് റൗണ്ട് ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
Read Also: ‘ചെയ്ത മണ്ടത്തരത്തെ ഓര്‍ത്ത് ഇസ്രയേല്‍ പശ്ചാത്തപിക്കും’; മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇറാന്റെ 13 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലായിരുന്നു ആക്രമണം. ലോകമൊരു ആണവയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്നത്.
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. ചെയ്ത മണ്ടത്തരത്തിന് ഇസ്രയേല്‍ പശ്ചാത്തപിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ വെറുതെയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
Story Highlights : Iran pulls out of nuclear talks with the US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here