രണ്ടും കല്‍പ്പിച്ച് രാജ്ഭവന്‍: രണ്ടാം പോരിനൊരുങ്ങി സര്‍ക്കാര്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഏറെക്കാലമായി തുടരുന്ന സംസ്ഥാനമാണ് കേരളം. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നാണ് ദേശീയതലത്തിലുള്ള ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നിരന്തരപോരാട്ടത്തിലാണ് ഗവര്‍ണര്‍. പഞ്ചാബിലെ ഭഗവന്ത് മന്‍ സര്‍ക്കാരിനെതിരെയും തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരേയും ഗവര്‍ണറുടെ നേതൃത്വത്തില്‍ പോരാട്ടം ശക്തമായിരുന്നു. ഇതേപാതയിലായിരുന്നു കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ചതും ഒടുവില്‍ ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക് വിടുകയും ചെയ്ത നിരവധിസംഭവങ്ങള്‍ അരങ്ങേറി.
കേരളത്തില്‍ സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് നിയമനം, വി സി നിയമനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുടെ ഓഫീസായ രാജ്ഭവനും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ ഗോപിനാഥ് രവീന്ദ്രനെ വി സിയായി പുനര്‍നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുകയും പിന്നീട് നിയമനത്തിനെതിരെ രംഗത്തുവരികയും ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വി സി നിയമനം പിന്നീട് കോടതി റദ്ദ് ചെയ്തതോടെ സിപിഐഎം – ഗവര്‍ണര്‍ പോരാട്ടമായി മാറി.
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരാട്ടങ്ങള്‍ രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള വിഴുപ്പലക്കലായിമാറി. കെടിയു സര്‍വകലാശാലയിലെ വി സിയായി ഡോ. സിസ തോമസിനെ നിയമിക്കാനുള്ള ചാന്‍സിലറുടെ തീരുമാനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. സിന്‍ഡിക്കേറ്റില്‍ ആര്‍എസ്എസ് പ്രതിനിധികളെ തിരുകിക്കയറ്റിയെന്ന ആരോപണമുന്നയിച്ച് ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുകയും ഗവര്‍ണറെ വഴിയില്‍ തടയുന്നതടക്കമുള്ള ശക്തമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ഗവര്‍ണറെ തടയുക കൂടി ചെയ്തതോടെ ഗവര്‍ണറുടെ വേറിട്ട പ്രതിഷേധവും കേരളം കണ്ടു.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സിപിഐഎം പരസ്യപ്രഖ്യാപനം നടത്തുന്നിടത്തേക്ക് വിവാദങ്ങള്‍ വളര്‍ന്നു. ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗംപോലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പോലും വിവാദങ്ങളില്‍ എത്തി. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഗവര്‍ണര്‍ ഉയര്‍ത്തി. ധനമന്ത്രി കെഎന്‍ ബാലഗോപാലിനോടുള്ള പ്രീതി നഷ്ടപ്പെട്ടു എന്നു തുടങ്ങി നിരവധി പ്രസ്താവനകള്‍ ഗവര്‍ണര്‍ നടത്തിയതും വിവാദമായി.
സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കുന്നതടക്കമുള്ള ബില്ലുകളാണ് നിയമസഭ പാസാക്കി ഒപ്പിടാനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി സി നിയമനം അനിശ്ചിതത്വത്തിലായി. കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താളം തെറ്റുന്ന നിലയിലേക്ക് ഗവര്‍ണര്‍-സംസ്ഥാന സര്‍ക്കാര്‍ പോര് വളര്‍ന്നു.
വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടയില്‍ നടന്ന നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കുകയടക്കം ചെയ്തു ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെക്കൊണ്ട് വശംകെട്ട സര്‍ക്കാരിന് വലിയ ആശ്വാസമായാണ് ഗര്‍ണര്‍മാറ്റം ഉണ്ടാവുന്നത്. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി രാജേന്ദ്ര ആര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചതോടെ പോരാട്ടങ്ങള്‍ക്ക് തിരശീല വീണു എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിശ്വസിച്ചിരുന്നത്. പുതുതായി എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍ക്കാരുമായി പോരാട്ടത്തിനില്ലെന്ന് പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ എഴുതിക്കൊടുത്തത് എല്ലാം വള്ളി പുള്ളിതെറ്റാതെ വായിച്ചു. ഇതോടെ ഗവര്‍ണറെ പ്രകീര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.
അധികകാലം കഴിഞ്ഞില്ല, യുജിസി ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ വി സിമാരെ വിലക്കിയ ഗവര്‍ണറെ ആദ്യമായി വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നു. എന്നാല്‍ രാജ്ഭവന്‍ അതിലൊന്നും പ്രതികരിച്ചില്ല. നാളുകള്‍ കഴിഞ്ഞതോടെ ഗവര്‍ണറും രാജ്ഭവനും നിലപാടുകള്‍ വ്യക്തമാക്കിത്തുടങ്ങി. ലോക പരിസ്ഥിതി ദിനാചരണത്തിനെത്തിയ കൃഷിമന്ത്രി പി പ്രസാദും കൃഷി വകുപ്പ് ഉന്നതരും രാജ്ഭവനില്‍ നിന്നും പ്രതിഷേധിച്ചിറങ്ങിയത് ഭാരതാംബയുടെ കൈയ്യിലെ കാവിക്കൊടി കാരണമായിരുന്നു. വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങിയെങ്കിലും ഭാരതാംബ വിഷയം സിപിഐഎം അത്രകാര്യമായി എടുത്തില്ല. ഇനിയുണ്ടാകരുതെന്ന് രാജ്ഭവനെ അറിയിച്ചു. ഭരണഘടനാ വിരുദ്ധമെന്ന് ശരിവച്ചില്ലെങ്കിലും ഇത്തരം പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രങ്ങള്‍ ഉപയോഗിക്കില്ലെന്ന് രാജ്ഭവന്‍ വാക്കാല്‍ ഉറപ്പുകൊടുത്തുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഭാരതാംബ വീണ്ടും കാവിക്കൊടിയുമായി രാജ്ഭവനില്‍ എത്തി. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് സിപിഐഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടിക്ക് വ്യക്തമായി. മന്ത്രി പരിപാടി ബഹിഷ്‌ക്കരിച്ചു.
ഇതോടെ, ഭാരാതാംബ വിഷയത്തെച്ചൊല്ലി വീണ്ടും വിവാദം കനക്കുകയാണ്. ആശയപ്രചാരണത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വിഷയം വീണ്ടും ചൂടുപിടിക്കുന്നത്.
മന്ത്രി ശിവന്‍കുട്ടി ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ പരിപാടി ബഹിഷ്‌ക്കരിച്ചതിനെതിരെ രാജ്ഭവനും രംഗത്തുവന്നിട്ടുണ്ട്. ഗവര്‍ണര്‍ ഭാരതാംബയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തിവെക്കുകയും ചെയ്തതാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ കാരണമായി പറയുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഭാരതാംബ വിഷയം വീണ്ടും വിവാദമായതാണ് പ്രധാന ചര്‍ച്ച. ആര്‍എസ്എസ് ബന്ധത്തെ ചൊല്ലിയുള്ള വിവാദം സിപിഐഎമ്മിനെ തിരിഞ്ഞുകൊത്തുമ്പോഴാണ് രാജ്ഭവനും സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
Story Highlights : Bharat Mata row: Kerala Minister walks out of event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here