‘മോദി ഭരണത്തിന് കീഴിൽ രാജ്ഭവനുകൾ വിവാദകേന്ദ്രങ്ങളായി മാറി, ഗവർണറുടെ സമീപനത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കുന്നുണ്ട്’; എം. എ. ബേബി

ഭാരതാംബ ചിത്രവിവാദത്തിൽ രാജ്ഭവനും സർക്കാരും തമ്മിലുള്ള പോര് മുറുകവെ, ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി. ഇരിക്കുന്ന സ്ഥാനം എത്രമാത്രം മഹത്വമുള്ളതാണെന്ന് ഗവർണർമാർ മനസ്സിലാക്കണമെന്നും എം. എ. ബേബി തമിഴ്നാട്ടിൽ പറഞ്ഞു. മോദിയും അമിത് ഷായും മോഹൻ ഭാഗവതും ചേർന്ന് ആർഎസ്എസ്സുകാരെ ഗവർണറായി നിയമിക്കുന്നു. ഗവർണർ പദവി ഏറ്റെടുത്താൽ, അവർ ആർഎസ്എസ് കാര്യവാഹകരായി പ്രവർത്തിക്കുകയാണെന്നും എം. എ. ബേബി ആരോപിച്ചു.
ആർഎസ്എസ് ഭരണഘടനയെ മാനിക്കുന്നില്ല. ഇന്ത്യ ഭരിക്കുന്നത് ഡൽഹിയിൽ നിന്നുമാത്രമല്ല, നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിലൂടെയും ആണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന്
അദ്ദേഹം പറഞ്ഞു.
മോദി ഭരണത്തിൽ രാജ്ഭവനുകൾ വിവാദ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കേരളത്തിൽ ഗവർണറുടെ ഇത്തരം സമീപനങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിക്കുന്നുണ്ടെന്നും എം. എ. ബേബി കൂട്ടിച്ചേർത്തു.
അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും. രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
Story Highlights : M. A. Baby sharply criticizes the Kerala Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here