കൈ ഞരമ്പ് മുറിഞ്ഞ രോഗിക്ക് ശരിയായ ചികിത്സ നൽകിയില്ല; ചേലക്കര താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം

തൃശൂർ ചേലക്കര താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. കൈയുടെ ഞരമ്പ് മുറിഞ്ഞ രോഗിക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. വെട്ടുകത്തി കൊണ്ട് കൈഞരമ്പ് മുറിഞ്ഞ ചേലക്കര സ്വദേശി ഷാജിയെ നാളെ അമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തുടർച്ചയായി ചികിത്സാപ്പിഴവിൽ കോൺഗ്രസ് ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ചേലക്കര താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സാ പിഴവടക്കമുള്ള പരാതികൾ ഉയർന്നത്. ഇക്കഴിഞ്ഞ് അഞ്ചാം തീയതിയാണ് മങ്ങാട് സ്വദേശി വെട്ടുകത്തി കൊണ്ട് കൈ മുറിഞ്ഞ് ആശുപത്രിയിൽ എത്തുന്നത്. പരിശോധിച്ച ഡോക്ടർ കുഴപ്പമില്ലെന്നും മരുന്നു വച്ചാൽ മതിയെന്നും പറഞ്ഞ് ആന്റിബയോട്ടിക് നൽകി മടക്കി അയച്ചു. കൈക്ക് നീര് വയ്ക്കുകയും വിരലിൻ്റെ തലശ്ശേരി നഷ്ടമാവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഞരമ്പ് മുറിഞ്ഞ രണ്ട് ദിശയിലേക്ക് നീങ്ങിയതായി കണ്ടെത്തി. ഇതോടെ നാളെ തൃശൂർ അമൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർച്ചയായി ഉണ്ടായ ചികിത്സപ്പിഴവിലും ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉയർത്തിക്കാട്ടിയും കോൺഗ്രസ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പോലീസ് മാർച്ച് തടയാൻ ശ്രമിച്ചതോടെ ഉള്ളും തള്ളും സംഘർഷവുമുണ്ടായി.പിന്നീട് റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.
Story Highlights : Medical negligence at Chelakkara Taluk Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here