Advertisement

‘കേരള സർവകലാശാലയെ നശിപ്പിക്കാൻ ശ്രമം; ചാൻസലറെ കാര്യങ്ങൾ ധരിപ്പിച്ചു’; വിസി ഡോ. മോഹനൻ കുന്നുമ്മൽ‌

10 hours ago
Google News 2 minutes Read

കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ‌. കേരള സർവകലാശാലയെ ചില ആളുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വിസി പറഞ്ഞു. ​ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള കാണുകയായിരുന്നു വിസി. സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് വിസി ആരോപിച്ചു. വൈസ് ചാൻസലർ അല്ല ഇതിന് കാരണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ‌ പറഞ്ഞു.

സർവകലാശാലയെ ഇങ്ങനെ നശിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചാൽ എന്തു ചെയ്യുമെന്ന് വിസി ചോദിച്ചു. ​ഗവർണറിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ​ഗവർണർ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസി വ്യക്തമാക്കി. ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന് പറയുന്നത് ശുദ്ധനുണയാണെന്ന് വിസി പറഞ്ഞു. പരീക്ഷ എഴുതാത്ത ആളുകളാണ് ഇത് പറയുന്നതെന്ന് വിസി ആരോപിച്ചു.

രജിസ്ട്രാർ കെഎസ് അനിൽ കുമാർ സസ്പെൻ‌ഷൻ പിൻ‌വലിക്കണമെന്ന് വിസിയോടോ സിൻഡിക്കേറ്റിനോടോ ചാൻസലാറോടോ ആവശ്യപ്പെട്ടിട്ടില്ല. അദേഹം നേരെ കോടതിയിലേക്കാണ് പോയത്. പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹർജി പിൻവലിക്കുകയും ചെയ്തുവെന്ന് ഡോ. മോഹനൻ കുന്നുമ്മൽ‌ പറഞ്ഞു. എന്നാൽ സസ്പെൻഷൻ പിൻവലിച്ചതിന്റെ രേഖകൾ കാണിച്ചിട്ടില്ല. ആരാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് ആർക്കും അറിയില്ല. സിൻ‌ഡിക്കേറ്റ് കൂടിയിട്ടില്ല. വൈസ് ചാൻസിലർ അധ്യക്ഷത വഹിക്കാതെ സിൻഡിക്കേറ്റ് കൂടാൻ കഴിയില്ലെന്ന് വിസി പറഞ്ഞു.

Read Also: കേരള സർവകലാശാലയിൽ ഭരണ സ്തംഭനം; വി സിയുടെ ഒപ്പിനായി കാത്ത് നിൽക്കുന്നത് വിദ്യാർഥികളുടെ 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോയെന്ന് വിസി ചോദിച്ചു. ഇല്ലാത്ത ഒരു കടലാസ് കാണിച്ചിട്ട് രജിസ്ട്രാർ അവിടെ കുത്തിയിരിക്കുകയാണ്. കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ ഒരാളെ സസ്ഡപെൻഡ് ചെയ്യുന്നത്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് പരാതി നൽകിയിട്ടില്ലെന്ന് വിസി പറഞ്ഞു. തനിക്കെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെയും വിസി പ്രതികരിച്ചു.

തന്റെ ഭാര്യ വീട്ടിൽ പോലും പ്രതിഷേധവുമായി ആളുകൾ എത്തി. തിരുവനന്തപുരത്ത് രാത്രി എട്ടര മണിക്ക് ഭാര്യയുടെ വീട്ടിലെത്തി പ്രതിഷേധക്കാർ കലാപമുണ്ടാക്കുകയാണ്. രാമകൃഷ്ണൻ‌ മിഷൻ ആശുപത്രിയുടെ മുന്നിലായിരുന്നു കലാപമുണ്ടാക്കിയത്. അവിടെ രോ​ഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിട്ട് സർവകലാശാലയ്ക്ക് വേണ്ടിയാണെന്ന് പറയുന്നു. ഡിവൈഎഫ്ഐക്കാർ ആണെന്ന് പറയുന്നു. ആരാണെന്ന് അറിയില്ല. അവർക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നതായി വിസി പറയുന്നു. തന്റെ പേരിൽ വയലൻസ് ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു. വിദ്യാർ‌ഥികളോട് ബാധ്യതയുള്ളതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതെന്ന് വിസി വ്യക്തമാക്കി.

Story Highlights : VC Mohanan Kunnummal responds in crisis at Kerala University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here