Advertisement

ചെരുപ്പ് വിവാദത്തിന് ശേഷം പ്രാഡ സംഘം കോൽഹാപൂരിൽ; കരകൗശല വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

14 hours ago
Google News 2 minutes Read
prada team in india

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡയുടെ ഉന്നതതല സംഘം മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ സന്ദർശനം നടത്തി. പ്രശസ്തമായ കോലാപ്പൂരി ചെരുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കിടയിലാണ് ഈ സുപ്രധാന സന്ദർശനം. 2026 ലെ പ്രാഡയുടെ സ്പ്രിംഗ്-സമ്മർ ശേഖരത്തിൽ കോലാപ്പൂരി ചെരുപ്പുകളോട് സാമ്യമുള്ള ഫ്ലാറ്റ് ചെരുപ്പുകൾ അവതരിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയിട്ടിട്ടും ഇന്ത്യൻ ഉത്ഭവത്തിന് യാതൊരു ക്രെഡിറ്റും നൽകാത്തത് സാംസ്കാരിക കൈയേറ്റമായും കോപ്പിയടിയായും വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ വിഷയത്തിൽ ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.

[Prada Team in India]

ഈ പശ്ചാത്തലത്തിലാണ് പ്രാഡ സംഘം കോലാപ്പൂരിലെ ചപ്പൽ ഗല്ലി സന്ദർശിച്ചത്. സന്ദർശനത്തിൻ്റെ ഭാഗമായി പ്രാഡയുടെ ടീം പ്രാദേശിക കരകൗശല വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയും ചെരുപ്പുകളുടെ ഉത്പാദനം മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് കടയുടമകളുമായി സംസാരിച്ച് ചെരുപ്പുകളുടെ പ്രദർശനം, പാക്കേജിംഗ്, വിൽപ്പന രീതികൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. കോലാപ്പൂരി ചെരുപ്പുകളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും സംഘം വിശദമായി ചർച്ചകൾ നടത്തി.

പ്രാഡയുടെ ഫുട്‌വെയർ വിഭാഗം സാങ്കേതിക, പ്രൊഡക്ഷൻ ഡയറക്ടറായ പൗലോ ടിവെറോൺ, പാറ്റേൺ മേക്കിംഗ് ഡിപ്പാർട്ട്‌മെന്റ് മാനേജർ ഡാനിയൽ കോണ്ടു, കൂടാതെ ബാഹ്യ കൺസൾട്ടന്റുമാരായ ആൻഡ്രിയ പോളസ്ട്രെല്ലി, റോബർട്ടോ പോളസ്ട്രെല്ലി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. ഈ ഉയർന്ന തലത്തിലുള്ള സംഘം ആദ്യമായാണ് കോൽഹാപൂർ സന്ദർശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. “പ്രാഡ ടീം വളരെ പ്രൊഫഷണലായി ഓരോ വിവരങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. കോലാപ്പൂരി ചെരുപ്പ് നിർമ്മാണത്തിന്റെ എല്ലാ പ്രക്രിയകളെക്കുറിച്ചും അവർക്ക് ഗൗരവമായ സമീപനമുണ്ട്. അവരുടെ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി & അഗ്രികൾച്ചർ (MACCIA) പ്രസിഡന്റ് ലളിത് ഗാന്ധി പറഞ്ഞു.

Read Also: ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’; റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ചിത്രം

ജില്ലാ കളക്ടർ അമോൽ യെഡ്‌ഗെ പ്രാഡ സംഘത്തിന് ചെരുപ്പുകളെക്കുറിച്ചും കോലാപ്പൂരി സാജ്, തുസി തുടങ്ങിയ മറ്റ് പരമ്പരാഗത ഉൽപ്പന്നങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകി. കോൽഹാപൂരിലെ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും അവയെ അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകുന്നതിനും ഭാവിയിൽ വിവിധ തലങ്ങളിൽ കരാറുകളിൽ ഏർപ്പെടുന്നത് പരിഗണിക്കാമെന്ന് പ്രാഡ പ്രതിനിധി സംഘം അറിയിച്ചു. കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ട അസോസിയേഷൻ ബോർഡിനെയും നിർമ്മാണ കമ്പനികളെയും അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ സന്ദർശനം കോലാപ്പൂരി ചെരുപ്പുകൾക്ക് ആഗോളതലത്തിൽ കൂടുതൽ അംഗീകാരം നേടിക്കൊടുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Story Highlights : Prada team in Kolhapur after Kolhapur shoe controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here