‘ഒരു യുഗം അവസാനിച്ചു; പ്രതിസന്ധി സമയത്ത് താങ്ങായി, ആശ്വാസമായി നിന്ന വിഎസ്’; അനുശോചിച്ച് കെകെ രമ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് കെകെ രമ എംഎൽഎ. ഒരു യുഗം അവസാനിച്ചു. ഇനി ആരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരുത്തുക ആരിലാണ് ഇനി പ്രതീക്ഷ അർപ്പിക്കേണ്ടതെന്ന് കെകെ രമ ചോദിച്ചു. പ്രതിസന്ധിയിൽ നിന്ന സമയത്ത് താങ്ങായി ആശ്വാസമായി നിന്ന ആളാണ് വിഎസ്. ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് കെകെ രമ ട്വന്റിഫോറിനോട് പറഞ്ഞു.
പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് എന്ന് കെകെ രമ ഫേസ്ബുക്കിൽ കുറിച്ചു. 2012ൽ ഒഞ്ചിയത്ത് വീണ രക്തക്കറ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വല്ലാതെ ഉലച്ചു. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ വധിക്കപ്പെടുന്നത്. നിലപാടുകളുടെ ഒറ്റമരമായ വിഎസ്സ് ടി പിയുടെ വീട്ടിലെത്തി. വിലപിക്കുന്ന കെകെ രമയുടെ മുന്നിൽ ഇരുകൈകളും കൂപ്പിപിടിച്ച് വിഎസ്സ് നിന്നു. ആ ബലിഷ്ഠ കരങ്ങളിൽ മുറുകെപ്പിടിച്ച് ശിരസ്സ് കുനിച്ച് കണ്ണീർ വാർക്കുന്ന രമയും വിലാപങ്ങളുടെ ആർത്തലപ്പിനിടെ സ്ഥാനം തെറ്റിയ വിഎസ്സിന്റെ കണ്ണാടിയും അന്ന് വളരെ ആഴത്തിലാണ് മലയാളിയുടെ മനോമണ്ഡലത്തിൽ പതിഞ്ഞത്.
ഇന്ന് വൈകുന്നേരം 3.20ഓടെയായിരുന്നു വിസ് അച്യുതാനന്ദന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്.
Story Highlights : KK Rama condoles the demise of VS Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here