‘ഒരു ജനവിഭാഗത്തെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല; തെറ്റുപറ്റിയെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് മാപ്പ് പറയണം’; പിഎംഎ സലാം

വിവാദ പരാമര്‍ശത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മനപ്പൂര്‍വം പറഞ്ഞതാണെങ്കില്‍ തിരുത്തണം. ഒരു ജനവിഭാഗത്തെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു.
വളരെ ഖേദകരമായ ഒരു പ്രസ്താവനയാണ് അദ്ദേഹത്തെ പോലെയുള്ള ഒരു പ്രമുഖ വ്യക്തിത്വത്തില്‍ നിന്ന് ഉണ്ടായത്. ഈ സമയത്ത് തികച്ചും അടിസ്ഥാനരഹിതമായ വിദ്വേഷജനകമായ പ്രസ്താവനയുമായി വരാന്‍ അടൂര്‍ ഗോപാലകൃഷ്ണന് എങ്ങനെ സാധിച്ചു എന്നതാണ് ഞങ്ങളെയൊക്കെ അത്ഭുതപ്പെടുന്നത്. തെറ്റിപ്പോയതാണെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കണം. കാരണം, തികച്ചും നീതീകരിക്കാന്‍ പറ്റാത്ത ഒരു പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു ജനവിഭാഗത്തെയും അടച്ചാക്ഷേപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല – അദ്ദേഹം പറഞ്ഞു.
അതേസമയം, അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തില്‍ വിവാദം കത്തുകയാണ്. പരാമര്‍ശത്തിനെതിരെ സാമൂഹ്യ പ്രവര്ത്തകന് ദിനു വെയില് പൊലീസില്‍ പരാതി നല്കി. വിമര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. അടൂര്‍ ഗോപാലകൃഷ്ണന്റേത് അദ്ദേഹത്തിന്റെ നിലപാടാണ് എന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടൂര്‍ പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കിയെന്ന് മന്ത്രി വി എന്‍ വാസവനും പറഞ്ഞു. അടൂരിനെ വിമര്‍ശിച്ച് മന്ത്രി ആര് ബിന്ദുവും രംഗത്തെത്തി.
Story Highlights : PMA Salam about Adoor Gopalakrishnan’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here