സ്പെഷ്യൽ സ്കൂളുകളോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകിവരുന്ന സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ സംയുക്ത സമരസമിതി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. സ്പെഷ്യൽ സ്കൂളുകളുടെ നിലനിൽപ്പിനായി 84 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ചില്ലി കാശ് പോലും ചിലവാക്കിയില്ല. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ജനുവരി 25 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി സത്യാഗ്രഹമിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള 288 സ്പെഷ്യൽ സ്കൂളുകളിലായി 25000-ത്തോളം കുട്ടികളാണ് പരിശീലനം നേടി വരുന്നത്.. ഈ സ്കൂളുകളിലെ ആറായിരത്തോളം ജീവനക്കാരെ കാലാകാലങ്ങളായി മാറിവരുന്ന സർക്കാരുകൾ അവഗണിക്കുകയാണ്. ഒരേ യോഗ്യതയുള്ള അധ്യാപകർക്ക് ബഡ്സ് സ്കൂളുകളിൽ മുപ്പതിനായിരം രൂപയും ഐ ഇ ഡിയിൽ 22,500 രൂപയും ലഭിക്കുമ്പോൾ സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് മാസശമ്പളമായി ലഭിക്കുന്നത് 4500 മുതൽ 6500 രൂപ വരെ മാത്രമാണ്.
ആയമാർക്ക് ലഭിക്കുന്നത് 2500 രൂപ മുതൽ 3500 രൂപ വരെയും.. ശ്രവണ കാഴ്ച വൈകല്യമുള്ള ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രതിവർഷം ചിലവാക്കുന്നത് 1,25,000 രൂപയാണ്. തൽസ്ഥാനത്ത് ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടിക്ക് സർക്കാർ പ്രതിവർഷം ചിലവിടുന്നത് 6500 രൂപ മാത്രവും.
ഇങ്ങനെ നീളുന്ന അവഗണനയ്ക്കെതിരെ സ്പെഷ്യൽ സ്കൂൾ ജീവനക്കാർ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ച് മാസത്തോടെ അനുവദിച്ച തുക ഉപയോഗിച്ചില്ലെങ്കിൽ ലാപ്സാകും. അടുത്ത ബഡ്ജറ്റ് പ്രഖ്യാപിക്കാൻ പോകുന്ന ഈ വേളയിലെങ്കിലും സർക്കാരിന്റെ ശ്രദ്ധ ഈ വിദ്യാഭ്യാസ മേഖലയോട് ഉണ്ടാകണം. അവഗണന അവസാനിപ്പിച്ചിലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും,
പ്രതിഷേധക്കാർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here