ബ്രെക്‌സിറ്റ് യൂറോപ്യൻ യൂണിയനുമായി ചർച്ചക്ക് തയ്യാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ബ്രെക്‌സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായി ചർച്ചക്ക് തയ്യാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എന്നാൽ, ബ്രിട്ടൻ മുന്നോട്ട് വക്കുന്ന പദ്ധതികൾ പരിഗണിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറകണമെന്നും ജോൺസൺ ആവശ്യപ്പെട്ടു.
അതേസമയം, ബ്രിട്ടൻ ഏകപക്ഷീയ നിലപാടുകളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ചർച്ച പരാജപ്പെടുമെന്ന് ലാത്വിയ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരീൻസ് വ്യക്തമാക്കി. സൺഡേ, സൺഡേ എക്‌സ്പ്രസ് എന്നീ ബ്രിട്ടീഷ് ദിനപത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണ് ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് വിഷയത്തിൽ പാർലമെന്റ് അംഗങ്ങൾക്കിടയിൽ സമവായമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യൂറോപ്യൻ പ്രതിനിധികളുമായി ചർച്ചക്ക് ബ്രിട്ടൻ തയ്യാറാണ്. എന്നാൽ, തങ്ങൾ മുന്നോട്ട് വെക്കുന്ന പദ്ധതികളോട് സഹകരിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറക്കണമെന്നും ജോൺസൺ ലേഖനത്തിൽ ആവശ്യപ്പെട്ടു.
ഒക്ടോബർ 31ന് മുമ്പ് യൂണിയനുമായി ധാരണയിലെത്താൻ ആയില്ലെങ്കിലും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. എന്നാൽ യൂണിയനുമായി കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നത് തടയാനായി പാർലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല.
അതേസമയം, ബ്രിട്ടനുമായി യൂറോപ്യൻ യൂണിയൻ ചർച്ചയ്ക്ക് തയ്യാറാണ്. ബ്രെക്‌സിറ്റിന് മുൻപ് ബ്രിട്ടനുമായി ധാരണയാവാൻ സാധിക്കുമെന്നാണ് പൊതുവിലയിരുത്തലെന്നും ലാത്വിയ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരീൻസ് പറഞ്ഞു. എന്നാൽ തങ്ങളുടെ പദ്ധതികൾ യൂറോപ്യൻ യൂണിയൻ നിർബന്ധമായും സ്വീകരിക്കണമെന്ന് ബ്രിട്ടൻ വാശി പിടിക്കുകയാണെങ്കിൽ ചർച്ചയുടെ ഭാവി ശുഭകരമാവില്ലെന്നും ക്രിസ്ജാനിസ് കരീൻസ് മുന്നറിയിപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here