നോർവെയുടെ പ്രിയങ്കരിയായ ‘ഫ്രേയ’ എന്ന വാൽറസിന് ദയാവധം

ഏറെ ജനശ്രദ്ധ നേടിയ ജീവിയാണ് ഫ്രേയ എന്ന വാൽറസ്. നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിൽ കയറി വിശ്രമം നടത്തുന്ന 600 കിലോ ശരീരഭാരമുള്ള ഈ ചെറുപ്പക്കാരിയുടെ സ്വൈര്യവിഹാരം അങ്ങ് നോർവേയിൽ ആയിരുന്നു. എന്നാൽ നോർവേയുടെ പ്രിയപ്പെട്ട സെലിബ്രിറ്റി വാൽറസിനെ ദയാവധം ചെയ്യാനുള്ള തീരുമാനം അധികൃതർ എടുത്തു എന്ന വാർത്ത ഇപ്പോൾ ഈ ജീവിയെ ഇഷ്ടപ്പെടുന്നവരെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. അവളുടെ മരണം പൊതുജന രോഷത്തിന് കാരണമായിരിക്കുകയാണ് നോർവേയിൽ. സ്കാൻഡിനേവിയൻ രാജ്യം വന്യജീവികളോടും പ്രകൃതിയോടും ഇങ്ങനെ ആണോ പെരുമാറുന്നത് എന്ന തരത്തിൽ ആശങ്കകളും വരുകയാണ്. എന്നാൽ മനുഷ്യരുടെ സുരക്ഷയ്ക്ക് ഭീഷണി ആകുന്നു എന്ന കാരണത്താലാണ് ഫ്രേയയെ കൊല്ലാൻ അധികാരികൾ തീരുമാനം എടുത്തത്. (freya walrus euthanize update)
ഈ വർഷം ജൂലൈ 17നാണ് ഫ്രേയയെ ആദ്യമായി കണ്ടെത്തിയത്. നോർവേയിലെ ഓസ്ലോ ഫിയോഡ് എന്നറിയപ്പെടുന്ന മലനിരകൾക്കിടയിലുള്ള ഉൾക്കടൽ വച്ചായിരുന്നു ഇത്. ഓസ്‌ലോ ഫിയോർഡിൽ അവൾ നീന്തുന്നതും വെയിലത്ത് കുളിക്കുന്നതും ബോട്ടുകളിൽ കയറാൻ ശ്രമിക്കുന്നതും എപ്പോഴും കാഴ്ചക്കാരെ ആകര്ഷിക്കുന്നതായിരുന്നു. ഈ വാൽറസിനെ കാണാൻ വന്നിരുന്ന ആളുകളായിരുന്നു നോഴ്‌സ് ഇതിഹാസപ്രകാരം സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ദേവതയായ ഫ്രേയയുടെ പേര് വാൽറസിനു നൽകിയത്. അധികം അക്രമകാരിയല്ലാത്തതുകൊണ്ട് തന്നെ, തന്റെ അടുത്ത ഫോട്ടോ എടുക്കാൻ വരുന്നവരെ ഈ വാൽറസുകൾ ഉപദ്രവിക്കാറില്ലായിരുന്നു. പക്ഷേ, ആക്രമ സ്വഭാവം ഫ്രേയയ്ക്കുണ്ട്. ആളുകൾ അവൾക്ക് സമീപം പോകരുതെന്നും പോയാൽ അവളെ ദയാവധം ചെയ്യേണ്ടി വരുമെന്നും അധികാരികൾ പറഞ്ഞിരുന്നു. ആളുകൾ ഇതു പാലിക്കാൻ കൂട്ടാക്കാതെയിരുന്നതോടെയാണ് ദയാവധം നടത്താൻ അധികാരികൾ തീരുമാനിച്ചത്.
തന്റെ ആവാസ സ്ഥലം വിട്ട് നാടോടി നടക്കാനായിരുന്നു ഫ്രേയക്ക് ഇഷ്ടം. കടലിൽ ഉള്ള കൊഞ്ചും ഞണ്ടും കാക്കയും ആണ് വാൽറസുകളുടെ ഇഷ്ടഭക്ഷണം. ഫ്രേയക്കും അതുതന്നെ ആയിരുന്നു പ്രിയം. ആർട്ടിക് സിർക്കിളിൽ കൂടുതൽ കാണാറുള്ള ഇവയ്ക്ക് ഒരു ദിവസം 20 മണിക്കൂർ വരെ ഉറങ്ങാനുള്ള കഴിവും ഉണ്ട്.
ഓസ്ലോയിൽ എത്തുന്നതിനു മുൻപ് ബ്രിട്ടൻ, നെതർലാൻഡ്‌സ്, ഡെൻമാർക്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ ആയിരുന്നു ഫ്രേയ പോയിരുന്നത്. രണ്ടുവർഷമായി തന്റെ ആവാസവ്യവസ്ഥയിൽ നിന്നു ഫ്രേയ മാറി നടക്കുകയാണെന്നും ഇത് അസ്വാഭാവികമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. കാനഡ, ഗ്രീൻലൻഡ്, റഷ്യ, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ ഹിമമേഖലകളാണ് ഇവയുടെ ആസ്ഥാനം. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇവയിൽ ചില ജീവികൾ വേറെ സ്ഥലങ്ങളിലേക്കു പോകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ ചിലതിനു വഴി തെറ്റി തിരിച്ചുപോകാനാകാത്ത നില വരാറുണ്ട്. ഫ്രേയയ്ക്കും ഇതാണു സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.
എന്തൊക്കെ ആയാലും ഫ്രേയയെ വധിച്ച നോർവേയിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. “മൃഗങ്ങളെ കൊല്ലാൻ നമുക്ക് അധികാരം ഇല്ലെങ്കിലും അവ നാടിനു ഭീഷണിയായാൽ മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ ദയാവധം നടത്തേണ്ടി വരാറുണ്ട്. അതാണ് ഫ്രേയയ്ക്കും സംഭവിച്ചത്.” നോർവേ പ്രധാനമന്ത്രി യൂനസ് ഗർ സ്‌റ്റോറ പറഞ്ഞു.
അതേസമയം, ഫ്രേയയുടെ ഒരു പ്രതിമ നിർമിക്കാൻ മൃഗസ്നേഹികൾ ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. ഓൺലൈൻ ക്യാമ്പയിനിലൂടെ ഏതാണ് 21,600 ഡോളറാണ് ഇതുവരെ സമാഹരിച്ചത്.
Story Highlights: freya the walrus euthanize update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here