Advertisement

”ചോരയിൽ കുതിർന്ന ഇന്ദിര ഗാന്ധിയുടെ സാരി മാറ്റവെ ശരീരത്തിലും സാരിയിലും നിന്ന് ബുള്ളറ്റുകൾ നിലത്തുവീണുകൊണ്ടിരുന്നു”; ആ നാല് മണിക്കൂറിനെക്കുറിച്ച് ഡോക്ടർ പറയുന്നു

July 12, 2023
Google News 3 minutes Read
When Indira Gandhi was Wheeled into Surgery Doctors Memoir

ഡൽഹി എയിംസിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവനായിരുന്ന ഡോ. പി വേണുഗോപാലിന് 1984 ഒക്ടോബർ 31 എന്നത് മറക്കാനാവാത്ത ദിനമായിരുന്നു. അന്ന് രാവിലെ 10 മണിയോടെ ഒരു ജൂനിയർ ഡോക്ടർ ഓടിക്കിതച്ചു മുറിയിലേക്കെത്തി, കേട്ടത് ‘‘മിസിസ് ഗാന്ധിയെ കാഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു’’ എന്ന വിവരം. വിവരം അറിഞ്ഞതും നേരെ ഇന്ദിരാഗാന്ധിക്ക് അരികിലേക്ക് ഓടിയെത്തുകയായിയുന്നു. (When Indira Gandhi was Wheeled into Surgery Doctors Memoir)

‘ഹാർട്ട്ഫെൽറ്റ്’ എന്ന പുസ്തകത്തിൽ ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റ ആ ദിവസത്തെപ്പറ്റി ഓർക്കുകയാണ് ഡോ. വേണുഗോപാൽ. ഡോ. പി.വേണുഗോപാൽ അരലക്ഷത്തിലേറെ ഹൃദയ ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. 1970കളിൽ ഇന്ത്യയിലെ ഹൃദയ ശസ്ത്രക്രിയാരംഗത്ത് പാശ്ചാത്യ രീതികൾ അവതരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.

ജൂലൈ 7ന് പുറത്തിറങ്ങിയ ‘ഹാർട്ട്ഫെൽറ്റ്’ എന്ന പുസ്തകത്തിൽ ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റതും തുടർന്നുണ്ടായ സംഭവങ്ങളെയും പറ്റി വിവരിക്കുന്നു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു.ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ പല നിമിഷങ്ങൾക്കും ഡോ. വേണുഗോപാൽ സാക്ഷിയിട്ടുണ്ട്.

Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

രാജ്യത്തെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. വേണുഗോപാൽ ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും ഡോക്ടറായിരുന്നു.അന്ന് കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിയ വേണുഗോപാൽ രക്തത്തിൽ കുതിർന്നുകിടക്കുന്ന ഇന്ദിരയെണ് കണ്ടത്.

ഉടൻ അവരെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റാൻ നിർദേശം നൽകി. അപൂർവമായ ഒ–നെഗറ്റിവ് രക്ത ഗ്രൂപ്പാണ് അവരുടേതെന്ന വസ്തുത ആശങ്ക ഇരട്ടിപ്പിച്ചു. തീയറ്ററിൽ, ഇന്ദിര ധരിച്ചിരുന്ന, ചോരയിൽ കുതിർന്ന സാരി മാറ്റവേ അവരുടെ ശരീരത്തിലും സാരിയിലും നിന്ന് വെടിയുണ്ടകൾ ചിതറിവീണു.

സ്വന്തം അംഗരക്ഷകർ 33 തവണയാണ് അവർക്കുനേരെ നിറയൊഴിച്ചതെന്ന് പിന്നീടറിഞ്ഞു. ഇതിൽ 30 എണ്ണം അവരുടെ ശരീരത്തിൽ തുളച്ചുകയറി. ചിലത് ശരീരം തുളച്ചുപോയിരുന്നു. രക്തം കുത്തിവച്ചെങ്കിലും വെടിയുണ്ട തുളച്ചുകയറിയ മുറിവുകളിലൂടെ വീണ്ടും പുറത്തേക്കൊഴുകുന്ന സ്ഥിതിയായിരുന്നു.

ബൈപാസ് മെഷിനിന്റെ സഹായത്തോടെ.രക്തം വാർന്നുപോകുന്നതു തടയാനുള്ള ശ്രമമായിരുന്നു പിന്നീട് നടത്തിയത്. ആദ്യത്തെ ബുള്ളറ്റ് ഏറ്റപ്പോൾത്തന്നെ ഇന്ദിര നിലത്തുവീണിരുന്നു. കൂടെയുണ്ടായിരുന്നവർ ഭയപ്പെട്ട് തിരികെയോടി. കൂടെയുണ്ടായിരുന്നവർ ഇന്ദിരയെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഒന്നോരണ്ടോ ബുള്ളറ്റുകൾ മാത്രമേ ശരീരത്തിൽ ഏൽക്കുമായിരുന്നുള്ളൂ.

അങ്ങനെയെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യതയും ഏറെയായിരുന്നെന്ന് ഡോക്ടർ കുറിക്കുന്നു. പക്ഷെ തൊട്ടരികിലെത്തിയ അക്രമികൾ തുരുതുരാ നിറയൊഴിച്ചു. നാലു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഡോക്ടർമാരും നഴ്സിങ് സ്റ്റാഫും ഇന്ദിരയുെട ജീവൻ രക്ഷിക്കാനുള്ള എല്ലാ വഴിയും നോക്കിയെങ്കിലും 2 മണിയോടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അന്ന് കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനായി പോയ രാജീവ് ഗാന്ധി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും തീരുമാനമെടുക്കാൻ അദ്ദേഹത്തിന്റെ വരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കാൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് അനുവദിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

അൽപനേരത്തിനുശേഷം രാജീവ് എത്തി. വിമാനത്താവളത്തിൽനിന്ന് നേരിട്ട് ആശുപത്രിയിലേക്കാണ് എത്തിയത്. ഇന്ദിരയെ കിടത്തിയിരുന്ന മുറിയിലെത്തിയ അദ്ദേഹം ദുഃഖം കനത്ത മുഖത്തോടെ അമ്മയെ നോക്കിനിന്നു.

Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

പിന്നീട് മുറിക്കു പുറത്തേക്കു നടന്നു.ഇന്ദിരാവധത്തിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപങ്ങളെക്കുറിച്ചും ഡോക്ടർ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഡൽഹിയിൽ നിരവധി സിഖുകാർ കൊല്ലപ്പെട്ടപ്പോൾ അതിന്റെ അലയൊലി അദ്ദേഹം ജോലി ചെയ്ത ഹോസ്പിറ്റലിലും പ്രതിധ്വനിച്ചു. എയിംസിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത സിഖ് പെർഫ്യൂഷനിസ്റ്റ് പിന്നീട് ജോലിവിട്ട് പോയി. നെഹ്റു കുടുംബം കലാപങ്ങളിൽ പൂർണമായും നിശ്ശബ്ദത പാലിക്കുകയാണുണ്ടായതെന്നും അദ്ദേഹം എഴുതുന്നു.

Story Highlights: When Indira Gandhi was Wheeled into Surgery Doctors Memoir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here