Advertisement

ബൗളിംഗിൽ പിടിച്ച് ഗുജറാത്ത്; വീണ്ടും ആദ്യ കളി തോറ്റ് മുംബൈ

March 24, 2024
Google News 1 minute Read
gujarat titans won mumbai indians ipl

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. 6 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 162 എന്ന സ്കോറിൽ ഒതുക്കാൻ ഗുജറാത്തിനു സാധിച്ചു. 46 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നാല് താരങ്ങൾ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇത് തുടർച്ചയായ 12ആം സീസണിലാണ് മുംബൈ ആദ്യ മത്സരം പരാജയപ്പെടുന്നത്.

അസ്മതുള്ള ഒമർസായ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ റണ്ണൊന്നുമെടുക്കാതെ മടങ്ങി. മൂന്നാം നമ്പറിൽ നമൻ ധിർ ആണ് ബാറ്റ് ചെയ്തത്. തൻ്റെ ആദ്യ മത്സരം കളിക്കുന്ന നമൻ വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ചു. 10 പന്തിൽ 20 റൺസ് നേടിയ താരത്തെ പുറത്താക്കി ഒമർസായ് വീണ്ടും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

മൂന്നാം വിക്കറ്റിൽ ഡെവാൾഡ് ബ്രെവിസും രോഹിത് ശർമ്മയും ചേർന്ന കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ബുദ്ധിമുട്ടിയെങ്കിലും സാവധാനം കളം പിടിച്ച ബ്രെവിസ് രോഹിതിനൊപ്പം ചേർന്ന് മുംബൈയെ മുന്നോട്ടുനയിച്ചു. 67 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. ഒടുവിൽ 29 പന്തിൽ 43 റൺസ് നേടിയ രോഹിതിനെ മടക്കി സായ് കിഷോർ ഗുജറാത്തിനു ബ്രേക്ക് ത്രൂ സമ്മാനിച്ചു. രോഹിത് മടങ്ങിയതോടെ ഗുജറാത്ത് കളി പിടിച്ചു. അഞ്ചാം നമ്പറിൽ തിലക് വർമ എത്തിയെങ്കിലും ബൗണ്ടറികൾ വന്നില്ല. ഒടുവിൽ 38 പന്തിൽ 46 റൺസ് നേടിയ ബ്രെവിസിനെ മോഹിത് ശർമ്മ മടക്കി അയച്ചു. ടിം ഡേവിഡും (11) മോഹിതിനു മുന്നിൽ വീണു.

19 പന്തിൽ 25 റൺസ് നേടിയ തിലക് വർമയെ വീഴ്ത്തി സ്പെൻസർ ജോൺസൺ തൻ്റെ ആദ്യ ഐപിഎൽ വിക്കറ്റ് സ്വന്തമാക്കി. ഓവറിലെ അവസാന പന്തിൽ കോട്ട്സിയെയും (1) ജോൺസൺ മടക്കി. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ സിക്സറും ബൗണ്ടറിയും നേടിയ ഹാർദിക് പാണ്ഡ്യ (4 പന്തിൽ 11) പുറത്തായതോടെ ഗുജറാത്ത് ജയം ഉറപ്പിച്ചു. തൊട്ടടുത്ത പന്തിൽ പീയുഷ് ചൗളയും (0) പുറത്ത്.

Story Highlights: gujarat titans won mumbai indians ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here