ഇന്ദിരാഗാന്ധിയുടെ മരുമകളായ താന്‍ ആരേയും ഭയക്കുന്നില്ലെന്ന് സോണിയാഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആരെയും പേടിയില്ലെന്നും താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചത്. രാഷ്ട്രീയപകപോക്കലാണോ എന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സോണിയ പറഞ്ഞു.
കേസില്‍ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച വിചാരണ കോടതിയുടെ സമന്‍സിനെതിരെ നല്‍കിയ ഹരജി കോടതി തള്ളി. ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് തള്ളിയത്.
ഈ മാസം 19 ന് ഇരുവരും വിചാരണയ്ക്ക് ഹാജരാകണമെന്ന് ഡല്‍ഹി പാട്യാല കോടതി ആവശ്യപ്പെട്ടു.
നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസിലാണ് കോടതി ഇരുവരോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്ന്ത്.
പത്രം സോണിയയുടേയും രാഹുലിന്റെയും പേരിലുള്ള യങ് ഇന്ത്യന്‍സ് ലിമിറ്റഡ് ഏറ്റെടുക്കുമ്പോള്‍ നാഷണല്‍ ഹെറാള്‍ഡിനുണ്ടായിരുന്ന 90.25 കോടി രൂപയുടെ വായ്പ കോണ്‍ഗ്രസ് എഴുതി തള്ളിയതായി കോടതി നിരീക്ഷിച്ചു.
1938 ല്‍ ജവര്‍ലാല്‍ നെഹ്‌റു തുടങ്ങിയ പത്രം സ്വാതന്ത്രാനന്തരം പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടര്‍ന്ന 2008 ല്‍ സോണിയാഗാന്ധി പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തലാക്കി. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിന് കോണ്‍ഗ്രസ് 90.25 കോടി വായ്പ നല്‍കിയിരുന്നു. എന്നാല്‍ 2010 ല്‍ യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ വായ്പ 50 ലക്ഷം എന്നാണ് കാണിച്ചിരുന്നത്. ഇതിനെതിരെയാണ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്. 2000 കോടിയുടെ ആസ്തിയുള്ള അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിന്റെ 90 കോടി എന്തിന് എഴുതി തള്ളണമെന്നും സ്വാമി ചോദിക്കുന്നു.
കേസ് നെഹ്‌റു കുടുംബത്തിനെതിരെയുള്ള കേന്ദ്രത്തിന്റെയും ബി.ജെ.പി.യുടേയും പകപോക്കലാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെടുത്തി. ഇതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here