വിജയഭേരി മുഴക്കിയ ജെ.എൻ.യു പിള്ളേർ!!

കേരള നിയമസഭയിലേക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ അഭിമാനതാരങ്ങളായി രണ്ട് പേരുണ്ട്. പട്ടാമ്പിയുടെ മനസ്സ് കീഴടക്കി വിജയകാഹളം മുഴക്കിയ മുഹമദ് മുഹ്‌സിനും അങ്കമാലി എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത റോജി എം ജോണും.
പട്ടാമ്പിയിൽ സിപിഐ സ്ഥാനാർഥിയായി മത്സരിച്ച മുഹമദ് മുഹ്‌സിൻ യുഡിഎഫിന്റെ സിപി മുഹമ്മദിനെ 7404 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നാലാം ജയം ലക്ഷ്യമിട്ട മുഹമ്മദിനെതിരെ കന്നിയങ്കത്തിൽ തന്നെ അട്ടിമറി വിജയം നേടിയ മുഹ്‌സിൻ ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർഥിയാണ്. വിദ്യാർഥി യൂണിയൻ നേതാവ് കനയ്യകുമാറിന്റെ പട്ടാമ്പിയിലെ പ്രസംഗവും യുഡിഎഫ് സ്ഥാനാർഥി വോട്ടർക്ക് പണം നല്കി സ്വാധീനിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതും പട്ടാമ്പിയിലെ ജയപരാജയത്തിൽ നിർണായകമായി. കേരള നിയമസഭയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സാമാജികനുമാകും മുഹമ്മദ് മുഹ്‌സിൻ.
എൻ.എസ്.യു ദേശീയ പ്രസിഡന്റായ റോജി എം ജോൺ ജെ.എൻ.യുവിൽ വിദ്യാർഥിയായിരുന്നു എന്നത് പ്രചരണവേളയിൽ അധികമാരും അറിഞ്ഞിരിക്കില്ല. ജെ.എൻ.യുവിൽ ഇന്റർനാഷണൽ പൊളിറ്റിക്‌സിൽ ഗവേഷണവിദ്യാർഥിയായിരുന്നു റോജി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസ് തെറ്റയിൽ 7170 വോട്ടുകൾക്ക് ജയിച്ച അങ്കമാലിയെ തിളക്കമാർന്ന വിജയത്തിലൂടെയാണ് റോജി വലതുപാളയത്തിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here