‘കേരള സ്റ്റോറി ധീരമായ തുറന്നുപറച്ചില്‍, മാധ്യമങ്ങള്‍ എന്തുകൊണ്ട് കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല?’: വിവാദ പരാമര്‍ശവുമായി ബിജെപി നേതാക്കള്‍

ഇന്ത്യയ്ക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്ന് സുധാന്‍ഷു പറഞ്ഞു. മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിന് മേലും സംസ്‌കാരത്തിന് നേരെയും കടന്നുകയറ്റമുണ്ടാകുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സുധിപ്‌തോ സെന്നും അംബിക ജെകെയും ചേര്‍ന്നെഴുതിയ ദി അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ബിജെപി എംപിയുടെ വിവാദ പരാമര്‍ശം. (BJP leaders controversial statement on secularism and the kerala story)
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം മുതലായ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് ശക്തമായി ആവശ്യമുയര്‍ത്തുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ഭരിക്കാന്‍ തുടങ്ങിയതോടെ ഭാരതസംസ്‌കാരം തച്ചുടയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും പരിപാടിയില്‍ വച്ച് ബിജെപി എംപി സുധാന്‍ഷു ത്രിവേദി പറഞ്ഞു. ഇതിനെ കോണ്‍ഗ്രസും പിന്തുണച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്തവരാണെന്ന് സമ്മതിച്ചിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: സോഷ്യല്‍ മീഡിയ ചോദിക്കുന്നു: മെലോനിയ്ക്ക് എന്തുപറ്റി? ഓകെയല്ലേ?
കേരളത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ ദി കേരള സ്‌റ്റോറി എന്ന സിനിമയെ പ്രശംസിച്ചുകൊണ്ടാണ് പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത സംസാരിച്ചത്. സത്യം പറയാന്‍ ഭയക്കുന്ന കാലമാണിതെന്നും അതിനിടയിലും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലായിരുന്നുവെന്നും രേഖ ഗുപ്ത പറഞ്ഞു. എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കേരളത്തിലെ സാഹചര്യത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ സത്യം പുറത്തുവരുംമെന്നും രേഖ ഗുപ്ത കൂട്ടിച്ചേര്‍ത്തു.
Story Highlights : BJP leaders controversial statement on secularism and the kerala story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here