ഹൈക്കോടതിയിലെ സംഘർഷം; ജുഡീഷ്യൽ അന്വേഷണത്തിന് ശുപാർശ
ഹൈക്കോടതിയിലെ സംഘർഷം ജുഡീഷ്യൽ അന്വേഷണത്തിന് എഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്തു. ഗവ.പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഡന കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിൽ നടന്ന സംഘർഷത്തിലാണ് അന്വേഷണത്തിന് ശുപാർശ നൽകിയിരിക്കുന്നത്.
കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിക്കുകയായിരുന്നു. ഏഷ്യനെറ്റ് റിപ്പോർട്ടർ സലാം പി ഹൈദ്രോസ്, ക്യാമറാമാൻ രാജേഷ് തകഴി, മീഡിയ വൺ ക്യാമറാമാൻ മോനിഷ് എന്നിവരെ മർദിച്ച അഭിഭാഷകർ ക്യാമറകൾ പിടിച്ചു വാങ്ങുകയും തല്ലിത്തകർക്കുകയും ചെയ്തു.
കോടതിയിലെ മീഡിയാ റൂം അടച്ചിട്ട അഭിഭാഷകർ വനിതാ മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തു.
ഇന്നലെയും മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ ആക്രമണം നടത്തിയിരുന്നു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ കടത്തി വിടരുത് എന്നാണ് അഭിഭാഷകരുടെ ആവശ്യം. അഭിഭാഷകർക്കെതിരെ മാധ്യമപ്രവർത്തകർ ഹൈക്കോടതി രജിസ്റ്റാർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കൊച്ചി കോൺവെന്റ് റോഡിൽ വച്ച് പെൺകുട്ടിയെ കയറി പിടിച്ച സംഭവത്തിലാണ് പോലീസ് ഗവ.പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാനെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here