ജില്ലകളിൽ രണ്ടേക്കർ വീതം സ്ഥലം ; തെരുവ് നായ്ക്കൾക്ക് പാർപ്പിടം

തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടൻ നടപടികൾ ആരംഭിക്കാൻ തീരുമാനമായി. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കർശന ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പിടികൂടുന്ന നായകളെ പാർപ്പിക്കാൻ സ്ഥലം
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളിൽ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നൽകും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർക്കു പുറമേ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയോഗിക്കും. അനിമൽ വെൽഫയർ ഓർഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തിൽ പിടികൂടുന്ന നായകളെ പാർപ്പിക്കാൻ സ്ഥലം കണ്ടെത്തും. മുഴുവൻ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റർ ചെയ്യിക്കും.
പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകൾ
പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബർ ഒന്നുമുതൽ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകൾ സംഘടിപ്പിക്കും.
ഒക്ടോബർ ഒന്നുമുതൽ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീർഘകാലാടിസ്ഥാനത്തിൽ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം അതത് ജില്ലാ കളക്ടർമാർക്കായിരിക്കും. പരിശീലനം സിദ്ധിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായകളെ പിടികൂടുന്നത് അടിയന്തരമായി ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തിൽ പത്തുദിവസമെങ്കിലും ഓരോ ബ്ലോക്ക് അടിസ്ഥാനത്തിൽ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here